വിജയവാഡ: അണ്ടർ23 വനിതാ ടി20 ചാംപ്യൻഷിപ്പിൽ കേരളത്തിന് രണ്ടാം തോൽവി. പഞ്ചാബ് നാല് വിക്കറ്റിനു കേരളത്തെ വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 100 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് 19.2 ഓവറിൽ ലക്ഷ്യത്തിലെത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി അനന്യ കെ പ്രദീപും ക്യാപ്റ്റൻ നജ്‍ല സിഎംസിയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മറ്റ് ബാറ്റർമാർ നിരാശപ്പെടുത്തിയതോടെ കേരളത്തിന് മികച്ച സ്കോർ നേടാനായില്ല. ഓപ്പണർമാരായ വൈഷ്ണ എംപി 9ഉം ശ്രദ്ധ സുമേഷ് 11ഉം റൺസ് നേടി മടങ്ങി.
തുടർന്ന് മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന അനന്യയും നജ്ലയും ചേർന്നുള്ള കൂട്ടുകെട്ടാണ് കേരളത്തെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇരുവരും ചേർന്ന് 53 റൺസ് കൂട്ടിച്ചേർത്തു. നജ്‍ല 28 റൺസെടുത്ത് പുറത്തായപ്പോൾ അനന്യ 24 റൺസെടുത്ത് റിട്ടയേഡ് ഹർട്ടായി മടങ്ങി. തുടർന്നെത്തിയവരിൽ ശീതൾ വിജെ 10 റൺസ് നേടി. പഞ്ചാബിന് വേണ്ടി മന്നത് കശ്യപ് നാല് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് ഓപ്പണർമാർ നൽകിയ മികച്ച തുടക്കം മുതൽക്കൂട്ടായി. അവ്നീത് കൗർ 39ഉം ഹർസിമ്രൻജിത് 27ഉം റൺസ് നേടി.
എന്നാൽ മധ്യ ഓവറുകളിൽ തുടരെ വിക്കറ്റുകൾ വീഴ്ത്തി കേരളം തിരിച്ചടിച്ചതോടെ മത്സരം അവസാന ഓവറിലേക്ക് നീണ്ടു. അവസാന ഓവറിലെ രണ്ടാം പന്തിൽ പഞ്ചാബ് ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി ക്യാപ്റ്റൻ നജ്‍ല മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
