കോട്ടയം : തിരുവഞ്ചൂരിൽ ആഭിചാര ക്രിയയുടെ പേരിൽ 24-കാരിയെ ഭർതൃവീട്ടിൽ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
പത്തനംതിട്ട സ്വദേശിയായ മന്ത്രവാദി ശിവദാസ് (54), യുവതിയുടെ ഭർത്താവ് അഖില്‍ ദാസ് (26), ഭർതൃപിതാവ് ദാസ് (55) എന്നിവരാണ് റിമാൻഡിലുള്ളത്.
ഇവരെ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി കോടതി മണർകാട് പൊലീസിന് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരുന്നു. യുവതിയെ ബലമായി മദ്യം നല്‍കി ബീഡി വലിപ്പിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചത് കേസില്‍ നിർണായകമാകും.
മന്ത്രവാദി ശിവദാസ് പൂജയ്ക്കായി കൊണ്ടുവന്ന വസ്തുക്കളും കണ്ടെത്തി. സംഭവത്തില്‍ ഭർതൃമാതാവ്, സഹോദരി എന്നിവർ ഒളിവിലാണ്. ഇവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
