‘സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി പ്രസക്തമല്ല’, സണ്ണി ജോസഫിന് മറുപടിയുമായി ഓര്‍ത്തഡോക്‌സ് സഭ

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിലെ അതൃപ്തി പുകയുന്നതിനിടെ അധ്യക്ഷന്‍ സണ്ണി ജോസഫിന് മറുപടിയുമായി ഓര്‍ത്തഡോക്‌സ് സഭ. സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി പ്രസക്തമല്ലെന്ന് സഭാ വൈദിക ട്രസ്റ്റി ഫാദര്‍ തോമസ് വര്‍ഗീസ് അമയിലിന്റെ കുറിപ്പ്.

കഴിവുള്ള നേതാക്കള്‍ വരണമെന്നത് പൗരന്മാരുടെ സ്വപ്‌നമാണ്. അവരെ മതത്തിന്റെയും താല്‍പ്പര്യങ്ങളുടെയും പേരില്‍ തഴയുന്നത് സങ്കടകരം. മലങ്കര സഭയുടെ പിന്തുണ വേണ്ടെങ്കില്‍ പറയണമെന്നും പാര്‍ട്ടിക്ക് മുന്നറിയിപ്പ്. അബിന്‍ വര്‍ക്കി, ചാണ്ടി ഉമ്മന്‍ എന്നിവരെ പിന്തുണച്ചാണ് ട്രസ്റ്റിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടികള്‍ തന്നെയാണ്. എടുക്കുന്ന തീരുമാനങ്ങളില്‍ 100% തൃപ്തിയുണ്ടാകുന്നില്ല എന്ന് സമ്മതിക്കേണ്ടി വരുന്നതും പാര്‍ട്ടി നേതൃത്വത്തിന്റെ മാത്രം പ്രശ്‌നമാണ്. പൊതു സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചില തീരുമാനങ്ങള്‍ കാണുമ്പോള്‍ സഭയും, സമൂഹവും തുറന്നു പറയും. ആ അഭിപ്രായ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം.

കഴിവുള്ള നേതാക്കന്‍മാര്‍ നേതൃത്വത്തില്‍ വരണം എന്നത് പൗരന്‍മാരുടെ സ്വപ്നമാണ്. അവരെ മതത്തിന്റെയും, താല്‍പ്പര്യങ്ങളുടെയും പേരില്‍ തഴയുന്നത് സങ്കടകരമാണ്. ആ അഭിപ്രായത്തിന് ചെവികൊടുക്കാത്തവര്‍ എങ്ങനെ ജനാധിപത്യത്തിന്റെ കാവല്‍ക്കാരാകും? ഇനി അതല്ല, മലങ്കര സഭയുടെ പിന്തുണ വേണ്ടെങ്കില്‍ അക്കാര്യം നേതൃത്വം തുറന്നു പറയണം. സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി ഇവിടെ പ്രസക്തവുമല്ല. കാലാവസ്ഥ അനുകൂലമെന്ന് കണക്ക് കൂട്ടുന്നവര്‍ ഇത് മേഘവിസ്‌ഫോടനങ്ങളുടെ കാലമാണെന്ന് മറക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!