കോട്ടയം അയർക്കുന്നത്ത് ഭർത്താവ് കൊന്ന് കുഴിച്ചുമൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. അയർക്കുന്നം ഇളപ്പാനിയിലെ നിർമ്മാണം നടക്കുന്ന വീട്ടിലെ പുരയിടത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റിന് പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പിടിയിൽ ആയ സോണിയുടെ സാന്നിധ്യത്തിൽ ആണ് മൃതദേഹം പുറത്തെടുത്തത്.
ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഉൾപ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.
പശ്ചിമബംഗാൾ സ്വദേശി അൽപ്പാനയാണ് മരിച്ചത്. അൽപ്പാനയുടെ ഭർത്താവ് സോണിയാണ് കൊലപാതകം നടത്തിയത്. കഴിഞ്ഞ ദിവസം അൽപ്പാനായെ കാണാൻ ഇല്ലെന്ന് സോണി പരാതി നൽകിയിരുന്നു. അയർക്കുന്നം സ്റ്റേഷനിലെത്തിയാണ് പരാതി നൽകിയത്. ഭാര്യയെ കാണാൻ ഇല്ലെന്നു പരാതി നൽകിയ ശേഷം ഇയാൾ കുട്ടികളേയും കൊണ്ട് നാട്ടിലേക്ക് പോകാൻ ശ്രമിച്ചു. എന്നാൽ എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിൽ ഭാര്യയെ കൊന്നു എന്ന് ഇയാൾ സമ്മതിച്ചു.
ഇയാൾ ജോലി ചെയ്തിരുന്ന സ്ഥലത്ത് ഭാര്യയെ എത്തിച്ച് തലയ്ക്ക് കല്ലുകൊണ്ട് ഇടിച്ചാണ് കൊല നടത്തിയത്. അവിടെ തന്നെ കുഴിച്ചുമൂടുകയും ചെയ്തു. നിർമ്മാണ തൊഴിലാളിയായ സോണി ഭാര്യക്ക് ഒപ്പം അയർക്കുന്നത്തായിരുന്നു താമസം. ഭാര്യക്ക് മറ്റൊരാളുമായി അടുപ്പം ഉണ്ടായതാണ് കൊലപാതകത്തിന് കാരണമെന്ന് സോണി പൊലീസിനോട് പറഞ്ഞു.
മൃതദേഹം കണ്ടെത്തിയ വീടിന് സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് സോണിയെ സംശയിക്കാൻ പോലീസിന് സഹായകമായത്.
