കോട്ടയം : കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും കർഷകരെ കണ്ണീരിലാഴ്ത്തി ജില്ലയിൽ രണ്ടിടത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ പടിഞ്ഞാറൻമേഖലയിൽ പന്നിവളർത്തലിന് നിരോധനമേർപ്പെടുത്തിയത് ഹോട്ടലുകളേയും മറ്റും ബാധിക്കും.
കുമരകം പഞ്ചായത്തിലെ മൂന്നാം വാർഡിൽ പന്നിഫാമിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു. പത്ത് കിലോമീറ്റർ പരിധി രോഗനിരീക്ഷണ മേഖലയാണ്. ഈ സാഹചര്യത്തിൽ രോഗബാധിത പ്രദേശങ്ങളിലെ പന്നിമാംസം വിതരണവും വിൽക്കുന്ന കടകളുടെ പ്രവർത്തനവും നിറുത്തിവയ്‌ക്കണം.
ഇവിടെ നിന്ന് പന്നിമാംസം , പന്നികൾ, തീറ്റ എന്നിവ കൊണ്ടുപോകുന്നതും നിരോധനമുണ്ട്. കുമരകം പഞ്ചായത്ത് മൂന്നാം വാർഡ്, തിരുവാർപ്പ് പഞ്ചായത്തിലെ പതിനെട്ടാം വാർഡ് എന്നിവയാണ് രോഗബാധിത പ്രദേശങ്ങൾ. കുമരകം, ആർപ്പൂക്കര, തിരുവാർപ്പ്, അയ്മനം, വെച്ചൂർ, നീണ്ടൂർ പഞ്ചായത്തുകൾ, കോട്ടയം നഗരസഭ എന്നിവയാണ് നിരീക്ഷണ മേഖലയിൽ.
ക്രിസ്മസ് മുന്നിൽക്കണ്ട് പന്നികളെ വളർത്താൻ തുടങ്ങിയപ്പോഴാണ് ഇരുട്ടടിയായി രോഗം. പന്നികളെ കൊല്ലേണ്ടി വരുന്നതും നഷ്ടപരിഹാരം കൃത്യസമയത്ത് കിട്ടാത്തതും കർഷകരെ കൂടുതൽ പ്രതിസന്ധിയിലേയ്ക്ക് നയിക്കും.
മറ്റ് മേഖലകളിലേയ്ക്കും രോഗം പടരുമോയെന്ന ആശങ്കയുമുണ്ട്. കുമരകത്തെ ഷാപ്പുകളിലേയും ഹോട്ടലുകളിലേയും പ്രധാനം പന്നി വിഭവങ്ങളാണ്. ഇവ കഴിക്കാൻ മാത്രം എത്തുന്നവരും നിരവധിയാണ്. ഈ സാഹചര്യത്തിൽ ടൂറിസത്തെയും ബാധിക്കുമെന്ന ആശങ്ക ഉടലെടുക്കുന്നു.
ഈ വർഷം ആദ്യമായാണ് പന്നിപ്പനി റിപ്പോർട്ട് ചെയ്തത്. മുൻകാലങ്ങളിൽ രോഗം പതിവായതോടെ കർഷർ പന്നിവളർത്തലിൽ നിന്നും പിൻവാങ്ങിയത് മേഖലയിലേയ്ക്ക് മോശം പന്നി ഇറച്ചി എത്താൻ കാരണമായി. തമിഴ്നാട്ടിൽ നിന്നുമെത്തിക്കുന്ന ഗുണനിലവാരമില്ലാത്ത ഇറച്ചി വ്യാപകമാണ്. വൻകിട ഫാമുകൾ ഇറച്ചി കയറ്റി അയയ്ക്കുകയാണ്.
കുമരകത്തും, തിരുവാർപ്പിലും ആഫ്രിക്കൻ പന്നിപ്പനി; കർഷകർ ആശങ്കയിൽ, ജില്ലയിൽ മുൻകരുതല്‍
