ഇടുക്കി : തൊടുപുഴയിൽ പട്ടയത്തിനായി സമരം ചെയ്ത അമ്മിണിയമ്മയ്ക്ക് ഒടുവിൽ നീതി. 40 വർഷമായി ഈ ഭൂമിയിൽ താമസിക്കുന്നതിനാൽ അമ്മിണിയമ്മയ്ക്ക് പട്ടയത്തിന് അർഹത ഉണ്ടെന്ന് തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി.
രേഖകൾ പരിശോധിച്ച് നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പട്ടയം കയ്യിൽ കിട്ടാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് അമ്മിണിയമ്മ.
കലയന്താനി സ്വദേശി അമ്മിണിയാണ് തൊടുപുഴ താലൂക്ക് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നത്. സ്ഥലത്തിന് പട്ടയം അനുവദിക്കാമെന്ന വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് അയൽവാസിയുടെ സ്വാധീനത്താൽ അട്ടിമറിക്കപ്പെട്ടെന്നാണ് അമ്മിണിയമ്മയുടെ ആരോപണം.
നാല് പതിറ്റാണ്ടായി കഴിയുന്ന കുറിച്ചിപാടത്തെ പത്ത് സെന്റ് കൈവശ ഭൂമിയ്ക്ക് പട്ടയം നൽകണമെന്നാവശ്യപ്പെട്ടാണ് 75കാരിയായ അമ്മിണിയമ്മ പ്രതിഷേധം നടത്തുന്നത്.
താലൂക്ക് ഓഫീസിന് മുന്നിലെ സമരം രണ്ടുദിവസമായതിനെ തുടർന്നാണ് സർക്കാർ ഇടപെട്ടത്. സംഭവത്തിൽ റവന്യൂവകുപ്പ് മന്ത്രി വിശദീകരണം തേടിയിരുന്നു.