ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് നാഗ്പൂരില്‍ തുടക്കം; രാംനാഥ് കോവിന്ദ് മുഖ്യാതിഥി

മുംബൈ: ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് നാഗ്പൂരില്‍ തുടക്കമായി. വിജയദശമി ദിനം മുതല്‍ ആരംഭിക്കുന്ന പരിപാടികളോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. നാഗ്പൂര്‍ രേശിംഭാഗ് മൈതാനത്ത് രാവിലെ നടന്ന പരിപാടിയില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയായി.

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ആര്‍എസ്എസ് ശതാബ്ദി വാര്‍ഷികത്തോടനുബന്ധിച്ച് പൂനെയില്‍ പഥസഞ്ചലന്‍ ( റൂട്ട്മാര്‍ച്ച് ) സംഘടിപ്പിച്ചു. തുടര്‍ന്ന് ഛത്രപതി ശിവജി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. കേന്ദ്രമന്ത്രി മുരളീധര്‍ മോഹോള്‍, മഹാരാഷ്ട്ര മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ ബിജെപി എംപി മേധ കുല്‍ക്കര്‍ണി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലയും രാജ്യത്തെ എല്ലാ ആര്‍എസ്എസ് പ്രാന്ത പ്രദേശങ്ങളും സന്ദര്‍ശിക്കുന്നുണ്ട്.

ആര്‍എസ്എസിന്റെ ആഘോഷത്തില്‍ പങ്കെടുക്കുന്ന രണ്ടാമത്തെ മുന്‍ രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്. 2018-ല്‍, മൂന്ന് വര്‍ഷത്തെ പരിശീലന ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ആര്‍എസ്എസ് പരിപാടികളിലൊന്നില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുഖ്യാതിഥിയായിരുന്നു. ആര്‍എസ്എസ് നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്നലെ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക സ്റ്റാമ്പും നാണയവും പുറത്തിറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!