കോഴിക്കോട് : ഫറോക്കിൽ മുക്കുപണ്ടം പണയം വെച്ച് ആത്മഹത്യാ കുറിപ്പെഴുതി 9 ലക്ഷം രൂപയുമായി മുങ്ങിയ പ്രതി വർഷങ്ങൾക്കിപ്പുറം പിടിയിലായി.
ചെറുവണ്ണൂർ സ്വദേശി വർഷയെ ആണ് തൃശ്ശൂരിൽ നിന്നും മൂന്ന് വർഷത്തിന് ശേഷം പൊലീസ് പിടികൂടിയത്.
സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 226.5 ഗ്രാം വ്യാജ സ്വർണാഭരങ്ങളാണ് യുവതി പണയം വച്ച് 9 ലക്ഷം രൂപ തട്ടിയത്.
സംഭവത്തിന് ശേഷം ആത്മഹത്യ ചെയ്തെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നാട് വിടുകയായിരുന്നു.
വാടക വീട്ടിൽ ആത്മഹത്യ കുറിപ്പ് എഴുതിവച്ച ശേഷം അറപ്പുഴ പാലത്തിന് സമീപം സ്കൂട്ടർ ഉപേക്ഷിച്ചാണ് യുവതി കടന്നുകളഞ്ഞത്. പുഴയിൽ ചാടി ആത്മഹത്യ ചെയ്തു എന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം.
എന്നാൽ സൈബർ സെല്ലുമായി ചേർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ ഇൻ്റർനെറ്റ് വഴി യുവതി കുടുംബവുമായി സംസാരിക്കാറുണ്ടെന്ന് കണ്ടെത്തി. പിന്നാലെ നടത്തിയ തെരച്ചിലിലാണ് തൃശ്ശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ കണ്ടെത്തിയത്.
മുക്കുപണ്ടം പണയം വെച്ച് 9 ലക്ഷം രൂപ തട്ടി; ആത്മഹത്യാ കുറിപ്പെഴുതി സ്കൂട്ടർ പാലത്തിന് സമീപം ഉപേക്ഷിച്ച് മുങ്ങിയ യുവതി ശേഷം പിടിയിൽ
