കൊച്ചി : ഐഎച്ച്ആർഡി ഡയറക്ടറായി നിയമിതനായ ഡോക്‌ടർ വി.എ അരുൺകുമാറിൻ്റെ യോഗ്യത ചോദ്യം ചെയ്തുള്ള ഹർജിയിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.
അക്കാദമിക് ഡീൻ ഡോ. വിനു തോമസ് നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ഡി.കെ സിങ്ങിന്റെ നടപടി. അരുൺ കുമാറിൻ്റെ യോഗ്യത പരിശോധിക്കണ മെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് യോഗ്യത മറികടന്ന് പദവിയിൽ എത്തിയോ എന്ന് അന്വേഷിക്കണമെന്നുമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്.
അരുൺ കുമാറിന് ഐഎച്ച്ആർഡി ഡയറക്ടറാവാൻ നിഷ്‌കർഷിക്കപ്പെട്ട അധ്യാപക പരിചയമില്ലെന്നും മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ മകനെന്ന രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ക്ലർക്കായി ജോലിയിൽ പ്രവേശിക്കുകയും പിന്നീട് ഡയറക്ടർ ആയതും പരിശോധിക്കണമെന്നാണ് കോടതി നിർദേശം.
യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറിന്റെ തത്തുല്യമായ ഐഎച്ച്ആർഡി ഡയറക്‌ടർ പദവിക്ക് യുജിസി മാനദണ്ഡപ്രകാരം പ്രൊഫസർ ആയി ഏഴ് വർഷത്തെ പരിചയം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
