‘സർക്കാരിന് നന്ദി’, ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർഥികളുമായുള്ള ആദ്യവിമാനം ഡൽഹിയിൽ

ന്യൂഡൽഹി  : ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർഥികളുമായുള്ള ആദ്യവിമാനം ഡൽഹിയിലെത്തി. അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽനിന്നാണ് വിമാനം പുറപ്പെട്ടത്. 110 പേരാണ് ആദ്യ വിമാനത്തിൽ വന്നത്.  ഇവരിൽ 90 പേരും ജമ്മു കശ്മീർ സ്വദേശികളാണ്. 20 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. തിരിച്ചെത്തിയവരെ സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ വിമാനതാവളത്തിൽ എത്തി.

ആദ്യ സംഘത്തിൽ മലയാളികൾ ഇല്ലെന്നാണ് ഇതുവരെയുള്ള വിവരമെന്ന് നോർക്ക വ്യക്തമാക്കിയത്. ടെഹ്റാനിൽ നിന്നും 12 മലയാളി വിദ്യാർത്ഥികൾ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവർ വരും ദിവസങ്ങളിൽ മടങ്ങിയേക്കുമെന്നാണ് സൂചന. സർക്കാരിന് നന്ദി പറഞ്ഞാണ് വിദ്യാർത്ഥികൾ പുറത്തേക്ക് എത്തിയത്. ഇന്ത്യൻ പതാകയുമായാണ് ഉർമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ പുറത്തേക്ക് വന്നത്.

ഇസ്രയേൽ – ഇറാൻ സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ ഊർജിതമാക്കിയിരിക്കുകയാണ് ഇന്ത്യ. ടെഹ്റാനിൽനിന്നും ക്വോമിലേക്ക് 600 ഇന്ത്യൻ വിദ്യാ‌ർത്ഥികളെ ഒഴിപ്പിച്ചു. ചിലർ സ്വമേധയാ ടെഹ്റാനിൽനിന്നും വിവിധ അതിർത്തികളിലേക്ക് പോയിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളിൽ ഇന്ത്യയിലേക്ക് കൊണ്ടുവരും.

ഒഴിപ്പിക്കലിന് തുർക്ക്മിനിസ്ഥാൻ്റയും അസർബൈജാൻ്റയും പിന്തുണ ഇന്ത്യ തേടിയിട്ടുണ്ട്. അതേസമയം സ്ഥിതി ഇനിയും വഷളാവുകയാണെങ്കിൽ ഇസ്രയേലിൽനിന്ന് 25000 ഓളം ഇന്ത്യക്കാരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക്. ഇസ്രയേൽ വിടാൻ താൽപര്യമുള്ളവർക്ക് അതിർത്തി കടക്കാനുള്ള സംവിധാനങ്ങൾ സജ്ജമാണെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ അറിയിച്ചിരുന്നു.

ഇസ്രയേൽ വിടാൻ താൽപര്യമുള്ളവർ എംബസിയിൽ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്നും ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് ഇ-വിസക്കുള്ള അപേക്ഷ നൽകാൻ ലിങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഇസ്രയേൽ അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. പതിനായിരം പേരെ ഇറാനിൽ നിന്ന് ഒഴിപ്പിക്കേണ്ടി വന്നാൽ സമീപകാലത്ത് ഇന്ത്യ നടത്തുന്ന വലിയ ഒഴിപ്പിക്കൽ ദൗത്യമായിരിക്കും ഇത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!