ജ്യോതി മൽഹോത്ര കണ്ണൂരിലുമെത്തി?; തെയ്യത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് എന്തിന്?…

കണ്ണൂർ/കൊച്ചി : ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കുറ്റത്തിന് അറസ്റ്റിലായ ഹരിയാന സ്വദേശിനിയായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര കണ്ണൂരിലും എത്തിയതായി സൂചന. പയ്യന്നൂരിന് സമീപത്തെ കങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ ഇവര്‍ എത്തിയതായാണ് വിവരം.

ജ്യോതിയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. ക്ഷേത്രത്തില്‍ നിന്നുള്ള തെയ്യത്തിന്റെ വീഡിയോ ജ്യോതിയുടെ സോഷ്യല്‍ മീഡിയ പേജില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശിവനോടൊപ്പം സ്വയംഭൂവായി വനശാസ്താവ് പ്രത്യക്ഷപ്പെട്ടുവെന്ന് വിശ്വസിക്കുന്ന പുരാതന ക്ഷേത്രമാണ് കാശിപുരം വനശാസ്താ ക്ഷേത്രം. കഴിഞ്ഞ ജനുവരിയില്‍ കേരളത്തില്‍ നടത്തിയ ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനിടെ ജ്യോതി കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ എത്തിയതായാണ് പൊലീസ് കരുതുന്നത്. കേരള സന്ദര്‍ശനത്തിനിടെ ജ്യോതി കൊച്ചി മട്ടാഞ്ചേരിയിലെ കപ്പല്‍ശാലയിലും സന്ദര്‍ശനം നടത്തിയതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. മട്ടാഞ്ചേരിയിലെ ഹോട്ടലിലായിരുന്നു ഈ കാലയളവില്‍ ജ്യോതി താമസിച്ചിരുന്നത്. ഇക്കാര്യങ്ങളെല്ലാം പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്.

ചാരവൃത്തിയുമായി ബന്ധപ്പെട്ട് ജ്യോതി മല്‍ഹോത്ര അടക്കം 12 പേരെയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തത്. ‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനലിലാണ് ജ്യോതി തന്റെ ട്രാവല്‍ വ്‌ളോഗുകള്‍ അപ്‌ലോഡ് ചെയ്തിരുന്നത്. പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി മല്‍ഹോത്ര നിരവധി തവണ പാകിസ്താന്‍ സന്ദര്‍ശിച്ചതായി കണ്ടെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലെ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ലക്ഷ്യമിടുന്നതിന്റെ ഭാഗമായി പാകിസ്താന്‍ ഇന്റലിജന്‍സ് ജ്യോതിയെ റിക്രൂട്ട് ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായും, വിവരങ്ങള്‍ കൈമാറി കിട്ടാന്‍ ശ്രമിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്റുമാരുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ജ്യോതി മല്‍ഹോത്ര സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!