നിലയ്ക്കല്‍ ഭദ്രസനാധിപന് എതിരായ മോശം പരാമര്‍ശം: ഫാ. മാത്യൂസ് വാഴകുന്നത്തിനെതിരെ നടപടിയെടുക്കാന്‍ കാതോലിക്കാ ബാവയ്ക്കുമേല്‍ സമ്മര്‍ദ്ദമേറി

പത്തനംതിട്ട : നിലയ്ക്കല്‍ ഭദ്രസനാധിപന് എതിരായ മോശം പരാമര്‍ശത്തില്‍ ഫാ. മാത്യൂസ് വാഴകുന്നത്തിന് എതിരെ നടപടിയെടുക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷനുമേല്‍ സമ്മര്‍ദ്ദമേറി

നടപടി എടുക്കാതിരുന്നാല്‍ സഭയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ഭൂരിഭാഗം സഭ സ്ഥാനീയരും കതോലിക്കാ ബാവയെ നിലപാട് അറിയിച്ചെന്നാണ് വിവരം.

അതേസമയം, സഭ അധ്യക്ഷനെ നേരിട്ട് കണ്ട് നടപടി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് മാത്യൂസ് വാഴക്കുന്നം. തന്റെ കല്‍പനയ്ക്ക് വിധേയനാകേണ്ട വൈദികനില്‍ നിന്ന് ഒരു ഭദ്രാസനാധിപനും ഇതുവരെ കേള്‍ക്കാത്ത പരാമര്‍ശമാണ് നിലയ്ക്കല്‍ ബിഷപ്പ് ജോഷ്വാ മാര്‍ നിക്കോദിമോസ് കേട്ടത്.

ഫാ. ഷൈജു കുര്യന്റെ ബിജെപി പ്രവേശനത്തോടെ വൈദികര്‍ക്ക് ഇടയില്‍ രാഷ്ട്രീയമായ ചേരിതിരിവ് രൂക്ഷമായിരിക്കുകയാണ്. അത് നിയന്ത്രിക്കാന്‍ ഇറങ്ങുന്ന ബിഷപ്പ്മാര്‍ക്ക് നിക്കോദിമോസിനെ പോലെ അസഭ്യം കേള്‍ക്കേണ്ടി വന്നാല്‍ സഭയുടെ അച്ചടക്കവും കെട്ടുറപ്പും തകരും. അതിനാല്‍, ഫാ. മാത്യൂസ് വാഴക്കുന്നത്തിനു എതിരെ എത്രയും വേഗം കര്‍ശന നടപടി എടുക്കണം എന്ന് ഭൂരിഭാഗം ഭദ്രസനാധിപന്‍മാരും സഭ അധ്യക്ഷനോട് ആവശ്യപ്പെട്ടെന്നാണ് വിവരം.

എന്നാല്‍ നടപടി വരാതിരിക്കാന്‍ നേതൃത്വത്തിനു മേല്‍ വലിയ സമ്മര്‍ദ്ദം മാത്യൂസ് വാഴക്കുന്നം നടത്തുന്നുണ്ട്. സഭ അധ്യക്ഷനെ കോട്ടയത്തെ ദേവലോകം അരമനയില്‍ നേരിട്ട് എത്തി കാണും. ഫാ. ഷൈജു കുര്യനെതിരായ ആരോപണങ്ങളില്‍ കഴമ്പ് ഉണ്ടെന്ന് ബോധിപ്പിക്കാന്‍ ആകും വാഴക്കുന്നം ശ്രമിക്കുക.

എന്തുതന്നെ ആയാലും അച്ചടക്ക നടപടി പൂര്‍ണ്ണമായി ഒഴിവാക്കില്ലെന്ന് ഉറപ്പാണ്. അതേസമയം, ഫാ ഷൈജു കുര്യന് എതിരായ സദാചാര വിരുദ്ധ പരാതികളില്‍ ഉള്‍പ്പെടെ അന്വേഷണം നടത്താന്‍ നിയോഗിക്കുന്ന കമ്മീഷന്‍ ഉടന്‍ തെളിവെടുപ്പ് തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!