300 വര്‍ഷത്തിന് ശേഷം ആദ്യം, ഹനുമാന്‍ ഗഡിയിലെ മുഖ്യപുരോഹിതന്‍ പുറത്തിറങ്ങുന്നു, എന്തിന്?

ലഖ്‌നൗ: 300 വര്‍ഷത്തിനിടെ ആദ്യമായി പ്രശസ്തമായ ഹനുമാന്‍ ഗഡി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ മഹന്ദ് പ്രേംദാസ് മഹാരാജ് അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കാനെത്തും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യത്തിനാണ് ഇതോടെ മാറ്റമുണ്ടാവുക. ഇതാദ്യമായാണ് ഇവിടുത്തെ മുഖ്യ പുരോഹിതന്‍ ക്ഷേത്ര പരിസരത്ത് നിന്ന് പുറത്തേയ്ക്ക് പോകുന്നത്.

എന്താണ് ഇവിടുത്തെ ക്ഷേത്ര പാരമ്പര്യം? ഇത്രയും കര്‍ശനമായിരിക്കുന്നത് എന്തുകൊണ്ട്?

പതിനെട്ടാം നൂറ്റാണ്ടിലാണ് ഹനുമാന്‍ ഗഡി സ്ഥാപിതമാകുന്നത്. അന്ന് മുതല്‍ ഗഡ്ഡി നഷീന്‍ എന്നറിയപ്പെടുന്ന ഹനുമാന്‍ ഗഡിയുടെ മുഖ്യ പുരോഹിതനായി ഒരിക്കല്‍ നിയമിക്കപ്പെട്ടാല്‍ ജീവിതകാലം മുഴുവനും ക്ഷേത്ര പരിസരത്തു നിന്ന് പുറത്തുപോകരുതെന്നാണ് നിയമം. ഗഡ്ഡി നഷീന്‍ അയോധ്യയുടെ കാവല്‍ ദേവനായ ഹനുമാന്റെ പ്രതിനിധിയും സേവകനുമാണെന്നാണ് വിശ്വാസം. നിയമപരമായ ആവശ്യങ്ങള്‍ക്കു പോലും മുഖ്യ പുരോഹിതന്‍ പുറത്തു പോയിരുന്നില്ല. കോടതികള്‍ മൊഴി രേഖപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായപ്പോഴൊക്കെ ക്ഷേത്രത്തിന് പുറത്തേയ്ക്ക് പുരോഹിതനെ വിളിക്കാതെ നേരിട്ടെത്തുകയായിരുന്നു.

ശ്രീരാമന്‍ ഭൂമി വിട്ടു പോയതിന് ശേഷം അയോധ്യയെ കാക്കുന്ന ഹനുമാനെ തന്റെ രാജ്യം ഏല്‍പ്പിച്ചുവെന്നാണ് ഇവിടുത്തെ ആളുകളുടെ വിശ്വാസം. രാമക്ഷേത്രം സന്ദര്‍ശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച മഹന്ത് പ്രേം ദാസിന് ഹനുമാന്‍ ഗഡിയിലെ പരമോന്നത ഭരണസമിതിയായ നിര്‍വാണി അഖാരയിലെ അംഗങ്ങളാണ് സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്.

എന്തുകൊണ്ട് ഇപ്പോള്‍ ലംഘിക്കുന്നു?

മാസങ്ങളായി മഹന്ത് പ്രേം ദാസ് തന്നെ രാമക്ഷേത്രം സന്ദര്‍ശിക്കാന്‍ ഹനുമാന്‍ കല്‍പിക്കുന്നുവെന്ന് സ്വപ്‌നം കാണുന്നതായാണ് പറയുന്നത്. ഇത് ദൈവികമായ ഒരു നിര്‍ദേശമായെടുത്ത് നിര്‍വാണി അഖാരയോട് പ്രേം ദാസ് അനുവാദം ചോദിക്കുകയായിരുന്നു. ഏപ്രില്‍ 21ന് ചര്‍ച്ചകള്‍ക്ക് ശേഷം 400 അംഗ പഞ്ചായത്ത് ഏകകണ്ഠമായി സന്ദര്‍ശനത്തിന് അനുമതി നല്‍കുകയായിരുന്നു.

മഹത്തായ ഘോഷയാത്ര

ഏപ്രില്‍ 30ന് അക്ഷയ ത്രിതീയ ദിനത്തില്‍ മഹന്ത് പ്രേം ദാസ് വിഐപി ഗേറ്റ് വഴി ഹനുമാന്‍ ഗാര്‍ഹിയില്‍ നിന്ന് പുറപ്പെടും. ആനകള്‍, കുതിരകള്‍, ഒട്ടകങ്ങള്‍, ഭക്തര്‍, പ്രാദേശിക വ്യാപാരികള്‍ എന്നിവരുടെ ഒരു വലിയ ജനക്കൂട്ടം ഘോഷയാത്രയെ അനുഗമിക്കും. തുടര്‍ന്ന് ഘോഷയാത്ര നഗരത്തിലൂടെ ചുറ്റി സഞ്ചരിക്കും. 40 നിശ്ചിത സ്ഥലങ്ങളില്‍ പുഷ്പ വൃഷ്ടിയുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!