ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ നാടു കടത്തുന്നത് തടഞ്ഞ് യുഎസ് ഫെഡറല്‍ കോടതി

ന്യൂയോര്‍ക്ക്: വിസ റദ്ദാക്കപ്പെട്ട ഇന്ത്യന്‍ ബിരുദ വിദ്യാര്‍ഥിയെ നാടു കടത്തുന്നത് തടഞ്ഞ് യുഎസ് ഫെഡറല്‍ കോടതി. ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ കൃഷ് ലാല്‍ ഇസെര്‍ദസാനിയെ നാടുകടത്താനുള്ള ട്രംപ് സര്‍ക്കാരിന്റെ നടപടിയാണ് ഫെഡറല്‍ ജഡ്ജി വില്യം കോണ്‍ലി താത്കാലികമായി തടഞ്ഞത്. മികച്ച അക്കാദമിക് നിലവാരമുള്ള കൃഷ് ലാലിന്റെ വിസ റദ്ദാക്കി നാടുകടത്തിയാല്‍ ബിരുദം പൂര്‍ത്തിയാക്കുന്നതിന് അത് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നാടുകടത്താനുള്ള ഉത്തരവ് തടഞ്ഞത്.

2021 മുതല്‍ എഫ്-1 വിദ്യാര്‍ഥി വിസയില്‍ വിസ്‌കോണ്‍സിന്‍-മാഡിസണ്‍ സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ എന്‍ജിനിയറിങ്ങില്‍ ബിരുദ വിദ്യാര്‍ഥിയാണ് കൃഷ്ലാല്‍. 2024 നവംബര്‍ 22-ന് കൂട്ടുകാര്‍ക്കൊപ്പം താമസസ്ഥലത്തേക്കു പോകുമ്പോള്‍ മറ്റൊരു സംഘവുമായി വാക്കേറ്റമുണ്ടായതിന്റെ പേരിലാണ് കൃഷ് ലാല്‍ അറസ്റ്റിലായതെന്നും ഇതിന് കുടിയേറ്റവുമായി ബന്ധമില്ലെന്നും കോടതി പറഞ്ഞു. മറ്റു ക്രിമിനല്‍ പശ്ചാത്തലങ്ങളൊന്നും ഇല്ലാതിരുന്ന അദ്ദേഹത്തെ കേസ് പരിശോധിച്ച ജില്ലാ അറ്റോര്‍ണി വെറുതേവിടുകയായിരുന്നു.

എന്നാല്‍, പിന്നീട് കാര്യങ്ങള്‍ മാറി മറിഞ്ഞു. 2025 ഏപ്രില്‍ നാലിന് കൃഷ് ലാലിന്റെ സ്റ്റുഡന്റ് വിസ റദ്ദാക്കിയതായി വിസ്‌കോണ്‍സിന്‍-മാഡിസണ്‍ സര്‍വകലാശാലയുടെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് സര്‍വീസസ് (ഐഎസ്എസ്) ഓഫീസ് അദ്ദേഹത്തെ ഇ-മെയില്‍ വഴി അറിയിക്കുകയായിരുന്നു. മേയ് രണ്ടിന് യുഎസ് വിടണമെന്നും ഉത്തരവിട്ടു. ഇതോടെ വിദ്യാര്‍ത്ഥി ഫെഡറല്‍ കോടതിയെ സമീപിച്ചു.

കോഴ്‌സിന്റെ അവസാന സെമസ്റ്ററാണിത്. മികച്ച അക്കാദമിക് നിലവാരവും ഹാജരുമുള്ള കൃഷ്ലാലിന്റെ ബിരുദദാനത്തിന് ഇനി 30 ദിവസത്തില്‍ താഴെ മാത്രമേ ബാക്കിയുള്ളൂ. വിസ റദ്ദാക്കി നാടുകടത്തിയാല്‍ ബിരുദം പൂര്‍ത്തിയാക്കുന്നതിന് അത് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ് തടഞ്ഞത്. വിദ്യാര്‍ഥി വിസ റദ്ദാക്കപ്പെട്ട സംഭവങ്ങളില്‍, ദേശീയതലത്തില്‍ ലഭിച്ച ആദ്യത്തെ വിജയങ്ങളിലൊന്നാണ് ഈ ഉത്തരവെന്ന് അഭിഭാഷകന്‍ ഷബ്‌നം ലോട്ട്ഫി പറഞ്ഞു. ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റശേഷം രാജ്യവ്യാപകമായി ഏകദേശം 1,300 വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കിയിട്ടുണ്ട്.

അതിനിടെ, ട്രംപ് സര്‍ക്കാരിന്റെ നാടുകടത്തല്‍ ഭീഷണിക്കെതിരേ മിഷിഗനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി ചിന്‍മയ് ദേവ്രെ കോടതിയെ സമീപിച്ചു. മിഷിഗന്‍ പബ്ലിക് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയാണ് ചിന്മയ്. ഇതേ സര്‍വകലാശാലയിലെ ചൈനീസ് വിദ്യാര്‍ഥികളായ ഷിയാങ് യുന്‍ ബു, ചിയി യാങ് എന്നിവര്‍ക്കും നേപ്പാള്‍ വിദ്യാര്‍ഥിയായ യോഗേഷ് ജോഷിക്കുമൊപ്പമാണ് ചിന്മയ് പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!