വാളയാര്‍ പീഡനക്കേസ്: അമ്മയെയും രണ്ടാനച്ഛനെയും കൂടുതല്‍ കേസുകളില്‍ സിബിഐ പ്രതി ചേര്‍ത്തു; കുറ്റപത്രം അംഗീകരിച്ചു

കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ പെണ്‍കുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും കൂടുതല്‍ കേസുകളില്‍ പ്രതികളാക്കി സിബിഐ. അന്വേഷണം നടക്കാനിരിക്കുന്ന മൂന്നുകേസുകളില്‍ കൂടിയാണ് ഇരുവരേയും പ്രതികളാക്കിയത്. നേരത്തെ കോടതിയില്‍ സിബിഐ ആറുകുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു. അമ്മയേയും രണ്ടാനച്ഛനേയും പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇത് കോടതി അംഗീകരിച്ചു. ഇതിന് പിന്നാലെയാണ് അമ്മയും രണ്ടാനച്ഛനും കൂടുതല്‍ കേസുകളില്‍ പ്രതിയാവുന്നത്.

കുട്ടിമധു, പ്രദീപ് എന്നിവര്‍ പ്രതിയായ ഒരു കേസിലാണ് ഇരുവരേയും പ്രതിചേര്‍ത്തത്. ഈ കേസില്‍ തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കി. പാലക്കാട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ പരിഗണനയിലുള്ള കേസിലും അമ്മയേയും രണ്ടാനച്ഛനേയും പ്രതിയാക്കാനുള്ള റിപ്പോര്‍ട്ടും ഫയല്‍ ചെയ്തു. സിബിഐ നല്‍കിയ സപ്ലിമെന്ററി ഫൈനല്‍ റിപ്പോര്‍ട്ട് കോടതി സ്വീകരിച്ചു.

കുട്ടികളുടെ മരണത്തില്‍ അമ്മയ്ക്കും രണ്ടാനച്ഛനും പങ്കുള്ളതിന്റെ തെളിവുകള്‍ ലഭിച്ചതായി സിബിഐ അഭിഭാഷകന്‍ പിയേഴ്സ് മാത്യു പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതിചേര്‍ത്തത്. സാക്ഷിമൊഴികളും രേഖകളും ശാസ്ത്രീയ തെളിവുകളും ഇരുവര്‍ക്കും എതിരാണ്. പ്രതികള്‍ക്ക് സമയന്‍സ് അയക്കുന്ന കാര്യം 25-ന് കോടതി പരിഗണിക്കും.

2017 ജനുവരി ഏഴിന് 13 വയസ്സുകാരിയെയും മാര്‍ച്ചില്‍ ഒന്‍പതുവയസ്സുള്ള അനുജത്തിയെയും വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അന്വേഷണം ഏറ്റെടുത്ത സിബിഐ. 2021 ഡിസംബറിലാണ് ആദ്യ കുറ്റപത്രം നല്‍കിയത്. മൂത്ത കുട്ടിയുടെ മരണത്തില്‍ അട്ടപ്പള്ളം സ്വദേശി വി മധു, ഇടുക്കി രാജാക്കാട് സ്വദേശി ഷിബു, പാമ്പാമ്പള്ളം സ്വദേശി എം മധു (കുട്ടിമധു), 16 വയസ്സുകാരന്‍ എന്നിവരാണ് പ്രതികള്‍. അനുജത്തിയുടെ മരണത്തില്‍ വലിയ മധുവും ആദ്യകേസിലുള്‍പ്പെട്ട 16 വയസ്സുകാരനും പ്രതികളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!