തൊടുപുഴ: ഇടുക്കി കൂട്ടാറിൽ പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്നയാൾക്ക് പൊലീസിന്റെ ക്രൂരമർദനം. ഓട്ടോ ഡ്രൈവറായ മുരളീധരരാണ് കമ്പംമെട്ട് സിഐ ഷമീർ ഖാന്റെ മർദമേറ്റത്. 2024 ഡിസംബർ 31ന് രാത്രി പതിനൊന്ന് മണിയോടെ സുഹൃത്തുക്കൾക്കൊപ്പം വഴിയിൽ നിൽക്കുന്നതിനിടെയാണ് പൊലീസ് എത്തിയത്.
സ്ഥലത്ത് നിന്ന് പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് അതിക്രമം ഉണ്ടായതെന്നാണ് പരാതി. സിഐയുടെ അടിയേറ്റ് താഴെ വീണ മുരളീധരൻ്റെ പല്ലു പൊട്ടി. വീട്ടുകാരോട് മുരളീധരൻ ഇക്കാര്യം പറഞ്ഞിരുന്നില്ല.
മുരളീധരനെ പൊലീസ് തല്ലിയതിന്റെ ദൃശ്യങ്ങൾ ദിവസങ്ങൾക്ക് ശേഷമാണ് കുടുംബത്തിന് കിട്ടിയത്. തുടർന്ന് ജനുവരി 16 നാണ് പരാതിയുമായി മുന്നോട് പോകാൻ കുടുംബം തീരുമാനിച്ചതെന്ന് മുരളീധരന്റെ മകൾ അശ്വതി പറയുന്നു. എസ്‌പി ഓഫീസിൽ പരാതി നൽകിയ ശേഷം ജനുവരി 23ന് ഡിവൈഎസ്‌പി ഓഫീസിൽ വിളിച്ച് മൊഴിയെടുത്തെന്നും അശ്വതി പറയുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടായില്ലെന്നും അവർ പറഞ്ഞു.
