കോഴിക്കോട് ഡിഎംഒ ഓഫീസിലെ കസേരകളി; മുന്‍ ഡിഎംഒ ഡോ എന്‍ രാജേന്ദ്രന് തത്ക്കാലം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: കോഴിക്കോട് ഡിഎംഒ പദവിയിലേക്കുളള കസേരകളിയില്‍, ആരോഗ്യ വകുപ്പ് ഡയറക്ടേററ്റില്‍ അഡീഷണല്‍ ഡയറക്ടറായി സ്ഥലം മാറ്റപ്പെട്ട ഡോ രാജേന്ദ്രന്‍ വീണ്ടും തിരിച്ചെത്തുന്നു.

ഡിഎംഒ സ്ഥാനത്ത് മുന്‍ ഡിഎംഒ ഡോ എന്‍ രാജേന്ദ്രന് തത്ക്കാലം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണിത്. അടുത്ത മാസം 9 വരെ തുടരാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്.

ജനുവരി 9 ന് ഹര്‍ജി വീണ്ടും പരിഗണിക്കും.ഡോ എന്‍ രാജേന്ദ്രനെ മാറ്റി ആശാദേവിയെ സര്‍ക്കാര്‍ കോഴിക്കോട് ഡിഎംഒ ആക്കിയിരുന്നു. സ്ഥലംമാറ്റത്തിനെതിരെ ഡോ. രാജേന്ദ്രന്‍, ഡോ. ജയശ്രീ, ഡോ. പീയൂഷ് എന്നിവര്‍ ഹര്‍ജി നല്‍കിയിരുന്നു. ഡോ. രാജേന്ദ്രനൊപ്പം ഹര്‍ജി നല്‍കിയവര്‍ക്കും സ്‌റ്റേ ബാധകമാണ്. ആരോഗ്യവകുപ്പ് ഡിസംബര്‍ 9 നാണ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്.

കോഴിക്കോട് ഡിഎംഒ ഓഫീസില്‍ സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ ഡിഎംഒ ആയിരുന്ന ഡോ. രാജേന്ദ്രന്‍ തയാറാകാതിരുന്നതോടെയാണ് സംഭവം വിവാദമായത്. ഒരേ സമയം രണ്ട് പേരാണ് ഡിഎംഒ ആയി ഓഫീസിലെ കാബിനില്‍ ഒരു മേശയ്‌ക്ക് അപ്പുറവും ഇപ്പുറവുമായി ഇരുന്നത്.സ്ഥലംമാറ്റത്തില്‍ കോഴിക്കോട് ഡിഎംഒ ഡോ. രാജേന്ദ്രന്‍ സ്‌റ്റേ വാങ്ങിയിരുന്നു.

സ്‌റ്റേ നീക്കിയതിനെ തുടര്‍ന്നാണ് സ്ഥാനം ഏറ്റെടുക്കാന്‍ ഡോ. ആശാദേവി ഡി എം ഒ ഓഫീസില്‍ എത്തിയത്.പുതിയ ഉത്തരവ് വരാതെ കസേര ഒഴിയില്ലെന്ന നിലപാടിലായിരുന്നു ഡോ. രാജേന്ദ്രന്‍.

കോഴിക്കോട് ഡി എം ഒ ആയ ഡോക്ടര്‍ രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടേററ്റില്‍ അഡീഷണല്‍ ഡയറക്ടറായാണ് ഡിസംബര്‍ ആദ്യം സ്ഥലം മാറ്റിയത്. ഈ മാസം പത്തിന് ഡോക്ടര്‍ ആശാദേവി കോഴിക്കോട് ഡി എം ഒയായി ചുമതലയേറ്റു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം കേരളാ അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലില്‍ നിന്നും സ്ഥലം മാറ്റത്തില്‍ സ്‌റ്റേ വാങ്ങിയ രാജേന്ദ്രന്‍ ഡി എം ഒയായി ചുമതലയേറ്റു. പിന്നീട് അവധിയില്‍ പ്രവേശിച്ച ആശാദേവി സ്ഥലം മാറ്റ ഉത്തരവ് സ്‌റ്റേ ചെയ്ത നടപടി ട്രിബ്യൂണല്‍ പിന്‍വലിച്ചെന്നറിഞ്ഞാണ് കഴിഞ്ഞ ദിവസം ഓഫീസിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!