ന്യൂഡൽഹി : 2050 ആകുമ്പോഴേക്കും ലോകത്ത് ഏറ്റവും കുടുതൽ മുസ്ലീങ്ങളുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് റിപ്പോർട്ട്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയുള്ള ഇന്തോനേഷ്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും അമേരിക്കൻ തിങ്ക് ടാങ്ക് പ്യൂ റിസർച്ച് സെൻ്റർ നടത്തിയ സർവ്വേ റിപ്പോർട്ടിൽ പറയുന്നു.
ലോകത്ത് ഏറ്റവും കുടുതൽ മുസ്ലീങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് പിന്നിലായി പാകിസ്ഥാൻ രണ്ടാം സ്ഥാനത്തെത്തുമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 2050 ആകുമ്പോഴേക്കും ക്രിസ്തുമതത്തെ പിന്തള്ളി ലോകത്തെ ഏറ്റവും വലിയ മതമായി ഇസ്ലാം മാറുമെന്നും ഹിന്ദുമതം മൂന്നാം സ്ഥാനത്ത് തന്നെ തുടരുമെന്നുമാണ് റിപ്പോർട്ടിൽ പ്രവചിക്കുന്നത്.
ലോക മതങ്ങളുടെ ഭാവി : ജനസംഖ്യാ വളർച്ചാ പ്രവചനങ്ങൾ, 2010-2050’ എന്ന റിപ്പോർട്ടിലാണ് വരുന്ന 25 വർഷത്തിനിടെ ലോകത്ത് മതങ്ങളുടെ വളർച്ചയും തളർച്ചയും സംബന്ധിച്ചും പരാമർശിക്കുന്നത്. ഇന്ത്യയൊഴികെ എല്ലാ രാജ്യങ്ങളിലും ഹിന്ദു ജനസംഖ്യ കുറയുമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗമാണ് മുസ്ലീങ്ങൾ എന്നാണ് റിപ്പോർട്ട് പറയുന്നത്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മുസ്ലീം ജനസംഖ്യ ക്രിസ്ത്യാനികളേക്കാൾ കൂടുതലാകുമെന്നും പ്രവചനത്തിലുണ്ട്.
ലോകജനസംഖ്യയേക്കാൾ വേഗത്തിൽ വളരുന്ന ഏറ്റവും വലിയ മതവിഭാഗമാണ് മുസ്ലീങ്ങൾ. വരും ദശകങ്ങളിൽ ലോകജനസംഖ്യ 35 ശതമാനം വർധിക്കുമെന്ന് പ്രതീക്ഷിക്കുമ്പോൾ മുസ്ലീങ്ങളുടെ എണ്ണം 73 ശതമാനം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2050 ആകുമ്പോഴേക്കും മുസ്ലീങ്ങളുടെ എണ്ണം 2.8 ബില്യണിലെത്തും.
2050-ഓടെ ഇന്ത്യയിൽ 31 കോടി മുസ്ലീങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇത് ആഗോള മുസ്ലീം ജനസംഖ്യയുടെ 11ശതമാനം വരും. ഉയർന്ന ഫെർട്ടിലിറ്റി നിരക്ക് കാരണം, ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ അതിവേഗം വളരുമെന്ന് പ്രതീക്ഷിക്കുന്നു. 2010ൽ മൊത്തം ജനസംഖ്യയുടെ 14.4ശതമാനം മുസ്ലീങ്ങളായിരുന്നു. എന്നാൽ 2050 ആകുമ്പോഴേക്കും ഇത് 18.4ശതമാനം ആയി ഉയരും.
മുസ്ലീങ്ങളുടെ ശരാശരി പ്രായം 22 വയസ്സാണ്, ഹിന്ദുക്കൾക്ക് 26 വയസ്സും ക്രിസ്ത്യാനികൾക്ക് 28 വയസ്സുമാണ്. ഇന്ത്യയിൽ, മുസ്ലീം സ്ത്രീകൾക്ക് ഒരു സ്ത്രീക്ക് ശരാശരി 3.2 കുട്ടികളുണ്ട്, ഹിന്ദു സ്ത്രീകൾക്ക് 2.5 കുട്ടികളും ക്രിസ്ത്യൻ സ്ത്രീകൾക്ക് ശരാശരി 2.3 കുട്ടികളും ഉണ്ട്.നിലവിൽ മൊത്തം ജനസംഖ്യയുടെ 2.5ശതമാനം വരുന്ന ഇന്ത്യയിലെ ക്രിസ്ത്യൻ ജനസംഖ്യ 2050 ആകുമ്പോഴേക്കും 2.3ശതമാനം ആയി കുറയുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ആഗോളതലത്തിൽ മുസ്ലീങ്ങളിൽ ഭൂരിഭാഗവും, ഏതാണ്ട് 62 ശതമാനം, ഏഷ്യ-പസഫിക് മേഖലയിലാണ് താമസിക്കുന്നത്. ഇന്തോനേഷ്യ, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ഇറാൻ, തുർക്കി എന്നിവിടങ്ങളിലെ വലിയ ജനസംഖ്യ ഇതിൽ ഉൾപ്പെടുന്നു. നിലവിൽ, ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനേഷ്യ. എന്നാൽ 2050-ഓടെ ഇന്ത്യ ഇന്തോനേഷ്യയെ പിന്തള്ളി ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യമായി ഉയരുമെന്ന് പറയപ്പെടുന്നു. 2050-ഓടെ 25 .7 കോടി മുസ്ലീങ്ങൾ ഉണ്ടാകുന്ന ഇന്തോനേഷ്യ മൂന്നാം സ്ഥാനത്തേക്ക് താഴാൻ സാധ്യതയുണ്ട്. 27 .3 കോടിയോടെ മുസ്ളീം ജനസംഖ്യയിൽ പാകിസ്താൻ ലോകത്ത് രണ്ടാം സ്ഥാനത്തായിരിക്കും എന്നും കണക്കാക്കപ്പെടുന്നു.
ലോകത്തിലെ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ ചിലതിൽ ഹിന്ദുക്കളുടെ എണ്ണം അതിവേഗം കുറയും. 2050ഓടെ മുസ്ലീം രാജ്യമായ പാകിസ്താനിൽ ഹിന്ദുക്കളുടെ ജനസംഖ്യയിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് റിപ്പോർട്ട്. 2010ൽ 1.6 ശതമാനമായിരുന്ന ജനസംഖ്യ 2050ൽ 1.3 ശതമാനം ആയി കുറയും. യൂറോപ്പിലും മുസ്ലീം ജനസംഖ്യ അതിവേഗം വളരുകയാണ്. 2050 ആകുമ്പോഴേക്കും മൊത്തം യൂറോപ്യന്മാരിൽ 10% മുസ്ലീങ്ങളായിരിക്കും. താരതമ്യേന കുറച്ച് മുസ്ലീങ്ങൾ താമസിക്കുന്ന ലാറ്റിനമേരിക്കയും കരീബിയൻ പ്രദേശങ്ങളും ഒഴികെ, മുസ്ലീങ്ങളുടെ ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്നു. ഇങ്ങിനെ ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗമായി മുസ്‌ലിംകൾ മാറുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ ലോക ജനസംഖ്യയിൽ ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളാണ്. ലോകത്തെ മൊത്തം ജനസംഖ്യയുടെ 31.4 ശതമാനം ക്രിസ്ത്യാനികളാണ്. തൊട്ടുപിന്നിൽ മുസ്ലീങ്ങളുണ്ട്. ലോക ജനസംഖ്യയുടെ 29.7 ശതമാനം മുസ്ലീങ്ങളാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മൂന്നാം സ്ഥാനത്തുള്ള ഹിന്ദുമതം പിന്തുടരുന്നവർ 14.9 ശതമാനമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.