ന്യൂഡല്‍ഹി: ബെംഗളൂരുവില്‍ മുസ്ലീം വിഭാഗക്കാര്‍ കൂടുതലായുള്ള പ്രദേശത്തെ പാകിസ്ഥാന്‍ എന്നു വിശേഷിപ്പിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജി വേദവ്യാസചറിന്റെ നിലപാടിനെ വിമര്‍ശിച്ച് സുപ്രീംകോടതി. ഇന്ത്യയുടെ ഒരു ഭാഗത്തെയും പാകിസ്ഥാന്‍ എന്ന് മുദ്ര കുത്താനാകില്ലെന്നും കോടതി പറഞ്ഞു. സത്രീവിരുദ്ധവും ഏതെങ്കിലും വിഭാഗത്തിനെതിരെയുള്ളതുമായ പരാമര്‍ശങ്ങള്‍ ജഡ്ജിമാര്‍ നടത്തരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ജഡ്ജി വേദവ്യാസചര്‍ ശ്രീശനന്ദയ്‌ക്കെതിരെ എടുത്ത കേസില്‍ സുപ്രീംകോടതി തുടര്‍നടപടികള്‍ വേണ്ടെന്നു വെച്ചു. ജഡ്ജി തുറന്ന കോടതിയില്‍ ഖേദപ്രകടനം നടത്തിയതു കണക്കിലെടുത്താണ് നടപടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ് ഖന്ന, ബി ആര്‍ ഗവായ്, എസ് കാന്ത്, എച്ച് റോയ് എന്നിവരായ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ‘പാകിസ്ഥാന്‍’ പോലുള്ള പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുമെന്ന് അഞ്ചംഗ ബെഞ്ച് ചൂണ്ടിക്കാണിച്ചു.
ജസ്റ്റിസ് വേദവ്യാസചര്‍ ശ്രീനന്ദ നടത്തിയ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അഭിഭാഷകക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതും വിമര്‍ശിക്കപ്പെട്ടു. തുടര്‍ന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഹൈക്കോടതി രജിസ്ട്രാറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. തുറന്ന കോടതിയില്‍ ജസ്റ്റിസ് വേദവ്യാസചര്‍ ശ്രീശനന്ദ ഖേദം പ്രകടിപ്പിച്ചതിനാല്‍ തുടര്‍നടപടികള്‍ ആവശ്യമില്ലെന്ന് അറ്റോണി ജനറലും സോളിസിറ്റര്‍ ജനറലും കോടതിയെ അറിയിച്ചു.
