ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ; 24 മരണം, 99 ട്രെയിനുകള്‍ റദ്ദാക്കി

ഹൈദരാബാദ് : രണ്ടുദിവസമായി തുടരുന്ന കനത്ത മഴയില്‍ ആന്ധ്രയില്‍ വന്‍ നാശനഷ്ടം. കനത്തമഴയില്‍ ഇരു സംസ്ഥാനങ്ങളിലുമായി 24 പേര്‍ മരിച്ചതായി സര്‍ക്കാരുകൾ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു സ്ഥിതിഗതികള്‍ വിലയിരുത്തി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആന്ധ്രാപ്രദേശിന്റേയും തെലുങ്കാനയുടേയും മുഖ്യമന്ത്രിമാരെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞു. കേന്ദ്രം ഒപ്പമുണ്ടെന്ന് ഇരു സംസ്ഥാനങ്ങളുടേയും മുഖ്യമന്ത്രിമാര്‍ക്ക് ഉറപ്പ് നല്‍കി.

ആന്ധ്രയിലും ശക്തമായ മഴയെത്തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. വീടുകളും കാറുകളും വെള്ളത്തിനടയിലായി. വിജയവാഡയിലെ വിവിധ ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. പ്രദേശത്തെ ദുരിതബാധിതരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അയല്‍സംസ്ഥാനമായ തെലങ്കാനയിലും കനത്ത മഴ തുടരുകയാണ്. കനത്തമഴയെത്തുടര്‍ന്ന് 99 ട്രെയിനുകള്‍ റദ്ദാക്കി. നാലെണ്ണം ഭാഗികമായി റദ്ദാക്കി. 54 എണ്ണം വഴി തിരിച്ചുവിട്ടു.

ഹൈദരാബാദിലടക്കം തെലങ്കാനയില്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും റോഡ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. സ്ഥിതി ഗതികള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി ഉന്നത ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും അടിയന്തരയോഗം വിളിച്ചു. തെലങ്കാനയില്‍ 9 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!