ഓഗസ്റ്റ് മൂന്നാം വാരം മുതൽ രണ്ടാഴ്ചത്തേക്ക് കേരളത്തിൽ പ്രവചിക്കുന്നത് കനത്ത മഴ സാധ്യത

തിരുവനന്തപുരം : സംസ്‌ഥാനം വീണ്ടും തീവ്രമോ അതിതീവ്രമോ ആയ മഴയുടെ പിടിയിലേക്ക്‌. ഇതു സംബന്ധിച്ച ശക്‌തമായ സൂചനകളാണ്‌ കാലാവസ്‌ഥാ ഗവേഷകര്‍ നല്‍കുന്നത്‌. ഈ മാസം മൂന്നാം വാരം മുതല്‍ രണ്ടാഴ്‌ചത്തേക്കാണു മഴസാധ്യത നിലനില്‍ക്കുന്നത്‌. 2018 ല്‍ പ്രളയമുണ്ടായതും ഓഗസ്‌റ്റിലെ സമാന കാലയളവിലാണെന്നത്‌ ആശങ്കയുണര്‍ത്തുന്നുണ്ട്‌.

ആഗോള മഴപ്പാത്തിയായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എം.ജെ.ഒ) ഓഗസ്‌റ്റ് മൂന്നാം വാരത്തോടെ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കു പ്രവേശിക്കുന്നതാണ്‌ മഴയ്‌ക്കു കാരണമാകുക. മഴമേഘങ്ങളുമായി പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ടുള്ള കാറ്റിന്റെ പ്രയാണമാണ്‌ ആഗോള മഴപ്പാത്തി. ഇതുമൂലം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴികളും ന്യൂനമര്‍ദങ്ങളും രൂപമെടുക്കാനുള്ള സാധ്യതയേറിയിട്ടുണ്ട്‌.

തീവ്രമോ അതിതീവ്രമോ ആയ മഴയ്‌ക്കാണു സാധ്യതയെന്നും സെപ്‌റ്റംബര്‍ ആദ്യവാരം വരെ മഴ നീണ്ടുനില്‍ക്കുമെന്നാണ്‌ അനുമാനമെന്നും കുസാറ്റ്‌ റഡാര്‍ ഗവേഷണ വിഭാഗം ഡയറക്‌ടര്‍ ഡോ.എസ്‌. അഭിലാഷ്‌ വ്യക്‌തമാക്കി. ന്യൂനമര്‍ദങ്ങളുടെയും ചക്രവാതച്ചുഴിയുടെയും ഫലമായുണ്ടാകുന്ന മഴക്കാറ്റിന്റെ ദിശ ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. കരയിലേക്കാണു കാറ്റിന്റെ ദിശയെങ്കില്‍ കേരളത്തില്‍ മഴ കനക്കും.

ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ മഴപ്പാത്തി കടന്നുപോകുമ്ബോള്‍തന്നെ പസഫിക്ക്‌ മേഖലയിലെ എല്‍നിനോ കടല്‍ തണുക്കുന്ന ലാനിന എന്ന അവസ്‌ഥയിലേക്കു മാറുന്നതും മഴകൂടാന്‍ ഇടയാക്കാം. മണിക്കൂറില്‍ 100.5 മില്ലിമീറ്റര്‍ മുതല്‍ 200.5 മില്ലിമീറ്റര്‍ വരെ പെയ്യുന്നതാണു തീവ്രമഴ. 200.5 നു മേല്‍ അതിതീവ്ര മഴയായി കണക്കാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!