സാധാരണ മനുഷ്യരെ അനധികൃത കുടിയേറ്റക്കാരായി മുദ്ര കുത്തുന്നു; കേന്ദ്ര മന്ത്രിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ദുരന്തബാധിതരെ മന്ത്രി അപമാനിക്കുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. സാധാരണഗതിയില്‍ പ്രതീക്ഷിക്കാന്‍ കഴിയാത്ത പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പാവപ്പെട്ട എസ്റ്റേറ്റ് തൊഴിലാളികള്‍ കുടിയേറ്റക്കാരാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിന്റെ മലയോര മേഖലയെ കുറിച്ച് ചെറിയ ധാരണ പോലും ഇല്ലാതെ കേന്ദ്രമന്ത്രി സംസാരിച്ചു,മലയോര മേഖലയിലുള്ളവരെ കുടിയേറ്റക്കാരെന്ന ഒറ്റ അച്ചില്‍ ഒതുക്കുന്നത് ഔചിത്യമല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു.

പ്രാദേശിക ഭരണ സംവിധാനത്തിന്റെ ഒത്താശയോടെ നടക്കുന്ന അനധികൃത മനുഷ്യവാസവും ഭൂമി കൈയേറ്റവും അനധികൃത ഖനനവും ഒക്കെയാണ് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിന്റെ കാണമെന്നു അദ്ദേഹം പറഞ്ഞിരുന്നു.ഇത്തരം ദുരാരോപണത്തിലൂടെ ദുന്തത്തിനിരയായ മനുഷ്യരെ മന്ത്രി അപമാനിക്കുകയാണ്. ആരാണിവിടുത്തെ അനധികൃത കുടിയേറ്റക്കാർ. ഈ ദുരന്തത്തിൽ മണ്ണടിഞ്ഞ എസ്റ്റേറ്റിലെ തൊഴിലാളികളോ. തങ്ങളുടെ തുണ്ടു ഭൂമിയിൽ ജീവിച്ച സാധാരണ മനുഷ്യരോ. കേരളത്തിലെ മലയോര മേഖലയെക്കുറിച്ച് ചെറിയ ധാരണയെങ്കിലും ഉള്ളവർക്ക് അവിടെ ജീവിക്കുന്ന മനുഷ്യരെ അനധികൃത കുടിയേറ്റക്കാരായി മുദ്ര കുത്താൻ സാധിക്കില്ല.

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കേരളത്തിലെ മലയോര മേഖലയിലേക്കുള്ള കുടിയേറ്റത്തിനു. ദുഷ്കരമായ സാഹചര്യങ്ങളോടു മല്ലിട്ട് അവർ പടുത്തുയർത്തിയ ജീവിതത്തിനും സംസ്കാരത്തിനും സുദീർഘമായ ചരിത്രമുണ്ട്. അതിനെക്കുറിച്ചൊന്നും ഒരു ധാരണയുമില്ലാതെ മലയോര ജനതയെ കുടിയേറ്റക്കാരെന്ന ഒരൊറ്റ അച്ചിൽ ഒതുക്കുന്ന പ്രചാരണങ്ങൾക്ക് ഒരു കേന്ദ്ര മന്ത്രി തയ്യാറാകുന്നത് ഏറ്റവും ചുരുങ്ങിയ രീതിയിൽ പറഞ്ഞാൽ ഔചിത്യമല്ല.

അനധികൃത ഖനനം നടന്നതിനാലാണ് മുണ്ടക്കൈയിൽ ഉരുൾപ്പൊട്ടിയതെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു വിചിത്ര വാദം. എന്നാൽ മുണ്ടക്കൈ ലാൻഡ് സ്ലൈഡ് ഏരിയയിൽ നിന്നു അടുത്ത ക്വാറിയിലേക്കുള്ള ദൂരം 10.02 കിലോ മീറ്ററാണ്. ഇതാണ് സത്യമെന്നിരിക്കേ എന്തിനാണ് കേന്ദ്ര മന്ത്രി തെറ്റായ കാര്യങ്ങൾ അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!