കല്‍പ്പറ്റ: വയനാട് ഉരുള്‍ പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തഭൂമിയില്‍ ജീവനോടെ ആരുമില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചാലിയാറില്‍ തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചെന്നും ദുരിതാശ്വാസ ക്യാംപുകള്‍ കുറച്ചുനാള്‍ കൂടി തുടുരുമെന്നും നല്ല നിലയില്‍ പുനരധിവാസം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു,
രക്ഷിക്കാന്‍ കഴിയുന്ന മുഴുവന്‍ പേരെയും രക്ഷിച്ചതായി പട്ടാള മേധാവി പറഞ്ഞു. എന്നാല്‍ കാണാതായ ഒട്ടേറെ പേരുണ്ട്. മരണപ്പെട്ടവരെ നമുക്ക് കണ്ടെത്താനായി. ഒരുഭാഗം ചിതറിയ ശരീരം കിട്ടി. ഇനിയും ആളുകളെ കണ്ടെത്താനുണ്ട് എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രദേശത്തേക്ക് കടന്ന് മണ്ണ് നീക്കം ചെയ്യാനുള്ള പ്രവര്‍ത്തിക്കാവശ്യമായ മെഷീന്‍ ഉണ്ടായില്ല എന്നതായിരുന്നു പ്രധാന പ്രശ്നം. ബെയ്ലി പാലം വന്നതോടെ അതിന് പരിഹാരമായി. ഇനി അതിലൂടെ മിഷിനറികള്‍ കടത്താനാകും.അങ്ങനെ കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും ഉണ്ടോ എന്ന് മനസിലാക്കാനാകും.
ചാലിയാര്‍ പുഴയില്‍ ശരീരഭാഗങ്ങള്‍ ഭാഗങ്ങള്‍ കണ്ടെത്തുന്നത് തുടരും. പുനരധിവാസം ഫലപ്രദമായി നടത്തേണ്ട ഒന്നാണ്. നിലവില്‍ ആളുകളെ ക്യാമ്പില്‍ താമസിപ്പിക്കും. എന്നാല്‍ സ്ഥിരവാസമല്ല. കൃത്യമായി പുനരധിവസിക്കും. മുന്‍ അനുഭവം വെച്ച് കൂടുതല്‍ നല്ല നിലയില്‍ അത് സ്വീകരിക്കും.ക്യാമ്പ് കുറച്ച് നാള്‍ കൂടി തുടരും. ഓരോ കുടുംബത്തിനും അവരുടെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ വിധത്തിലുള്ള ക്യാമ്പായിരിക്കും ഉണ്ടാക്കുക. ക്യാമ്പിനകത്തേക്ക് മാധ്യമങ്ങൾ കടക്കരുത്. കാണണമെങ്കില്‍ പുറത്ത് വിളിച്ച് കാണുക. ആളുകളെ കാണാന്‍ വരുന്നവരും അകത്ത് കടക്കരുത്. അവരെ ക്യാമ്പിന് പുറത്തുവച്ച് കാണുക. ഈ ക്രമീകരമാണ് ലക്ഷ്യം വക്കുന്നത്.
തദ്ദേശ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. ആവശ്യമായ സഹായമെത്തിക്കുന്നു. അതേസമയം നേരിട്ടുള്ള സഹായം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു തടസവുമുണ്ടാകരുത്. നല്ല പ്രാമുഖ്യം അതിന് കൊടുക്കും. കുട്ടി എവിടെയാണ്,അവിടെയിരുന്ന് തന്നെ വിദ്യാഭ്യാസം ലഭിക്കാനുള്ള സജീകരണം വിദ്യാഭ്യാസ വകുപ്പും തദ്ദേശ ഭരണകൂടവും സ്വീകരിക്കണം.
ഗുരുതരമായ പ്രശ്നം മാനസികാഘാതമാണ്. പ്രതീക്ഷിക്കുന്നതിലും അപ്പുറത്താണത്.ആവശ്യമായ കൗണ്‍സിലിങ് അവര്‍ക്ക് നല്‍കും. നിലവില്‍ നല്‍കുന്നുണ്ട്. കൂടുതല്‍ പറ്റിയ ഏജന്‍സികളെ ചുമതലപ്പെടുത്തും. നാം മഹാദുരന്തത്തില്‍ നിന്നും മറ്റൊന്നിലേക്ക് പോകാന്‍ പാടില്ല. അതായത് പകര്‍ച്ചവ്യാധികള്‍ തടയണം. എല്ലാവരും സഹകരിക്കണം. ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകള്‍ കേള്‍ക്കണം. പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന സ്ഥലമൊക്കെ ഒഴിവാക്കണം. മൃതശരീരം തിരിച്ചറിയേണ്ട സ്ഥലത്ത് അനാവശ്യ ആള്‍ക്കൂട്ടം പാടില്ല. ക്രമീകരണം ഏര്‍പ്പെടുത്തും- അദ്ദേഹം പറഞ്ഞു.
ധാരാളം വീട്ടുമൃഗങ്ങള്‍ ചത്തൊടുങ്ങിയിട്ടുണ്ട്. അവയെ കൃത്യമായി സംസ്‌കരിക്കാനാകണം.ഏതാനും ആഴ്ചകള്‍കൊണ്ട് എല്ലാം പരിഹരിക്കാനാകില്ല. അതിനാല്‍ മന്ത്രസഭാ ഉപസമിതി തുടര്‍ന്ന് പ്രവര്‍ത്തിക്കും. റവന്യു, വനം, പിഡബ്ല്യുഡി, എസ് സി എസ്ടി മന്ത്രി, എന്നിവര്‍ ഉപസമതിയായി പ്രവര്‍ത്തിക്കും. പ്രത്യേക ചുമതലായി ശ്രീറാം സാമ്പശിവറാവും തുടര്‍ന്ന് പ്രവര്‍ത്തിക്കും. കൗശിക് ദുരന്തനിവാരണ സേനയുടെ ഭാഗമായെത്തി. അദ്ദേഹവും തുടര്‍ന്ന് പ്രവര്‍ത്തനത്തിനുണ്ടാകും. വീടിനോപ്പം സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്ക് മുന്‍കാലത്തെ പോലെ അത് പുനസൃഷ്ടിച്ച് കൊടുക്കും. ഏകോപിതമായി പ്രവര്‍ത്തിച്ച് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.