ന്യൂനപക്ഷ സ്‌കോളർഷിപ്പ് ഫണ്ടിന്റെ ദുരുപയോഗം സർക്കാരിൻ്റെ ഭരണ വൈകല്യം: കെ സി സി

തിരുവല്ല : നിയമസഭയിൽ അവതരിപ്പിച്ച സിഎജി റിപ്പോർട്ടിലെ ന്യൂനപക്ഷ സ്കോളർഷിപ്പുകളെ സംബന്ധിക്കുന്ന കണ്ടെത്തലുകൾ സർക്കാരിൻ്റെ ഭരണ വൈകല്യം  വ്യക്തമാക്കുന്നുവെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽസെക്രട്ടറി ഡോ. പ്രകാശ് പി തോമസ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

റിപ്പോർട്ട് പ്രകാരം 2017 – 2022 കാലയളവിൽ പലപ്പോഴായി പ്രീ- മെട്രിക്, പോസ്റ്റ് – മെട്രിക് സ്കോളർഷിപ്പുകൾ ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിലും നടപടിക്രമങ്ങൾ പാലിക്കുന്നതിലും പ്രസ്തുത സ്കോളർഷിപ്പുകൾ സമയ ബന്ധിതമായി വിതരണം ചെയ്യുന്നതിലും കുറ്റകരമായ അനാസ്ഥയും നിർത്തരവാദിത്വപരമായ സമീപനവും ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ പൊതു, ഉന്നത വിദ്യാഭ്യാസ ഡയറക്ടർമാർ വരെ സ്വീകരിച്ചതായി സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആയിരക്കണക്കിന് വിദ്യാർഥികളുടെ അപേക്ഷകൾ തുടർ നടപടികൾക്ക് വിധേയമാക്കാത്തതും, ഒരേ കുടുംബത്തിലെ രണ്ടിൽ കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ്പുകൾ ലഭിക്കാനിടയായതും, വിവിധ സ്കോളർഷിപ്പുകൾ ഒരേ വിദ്യാർത്ഥിക്ക് തന്നെ ലഭിക്കുന്നതും, പെൺകുട്ടികൾക്കാ യുള്ള സി എച്ച് മുഹമ്മദ്കോയ സ്കോളർഷിപ്പ് ആൺകുട്ടികൾക്ക് ലഭിക്കാനിടയായതും ഗുരുതരമായ വീഴ്ചകളാണ്.

സ്കോളർഷിപ്പുകളുടെ നടപടിക്രമങ്ങളിലെ വീഴ്ചകൾക്ക് പുറമേ, ന്യൂനപക്ഷ  സ്കോളർഷിപ്പുകൾക്കായുള്ള ഫണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് വകമാറ്റി ചെലവഴിച്ചെന്നുള്ള കണ്ടെത്തലും ഗുരുതരമാണ്. നിയമാനുസൃത അനുമതികൾ പോലുമില്ലാതെ ലക്ഷക്കണക്കിന് രൂപ വകമാറ്റി ചെലവഴിച്ച ഇത്തരം നീക്കങ്ങൾ അത്യന്തം പ്രതിഷേധാർഹവും തിരുത്തപ്പെടേണ്ടതുമാണ്.

വാഹനങ്ങൾ വാങ്ങുന്നതിനും, വാഹനങ്ങൾക്ക് വാടക നൽകുന്നതിനും, അലവൻസുകൾ നൽകുന്നതിനും മറ്റുമായി  ന്യൂനപക്ഷ ഫണ്ട് ദുരുപയോഗം ചെയ്ത അതേ കാലയളവിൽ, ഫണ്ടില്ല എന്ന കാരണം പറഞ്ഞ് അർഹരായ അപേക്ഷകർക്ക്   പോലും സ്കോളർഷിപ്പുകൾ നിഷേധിക്കുന്ന അവസ്ഥയുണ്ടായെന്നത് പ്രതിഷേധാർഹമാണ്.

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പിൽ നടന്നതുപോലെ തന്നെയുള്ള  കൃത്രിമങ്ങളും, സാമ്പത്തിക അതിക്രമങ്ങളും  പിന്നാക്ക വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുമായും ബന്ധപ്പെട്ട് നടന്നിട്ടുണ്ട് എന്ന റിപ്പോർട്ടിലെ കണ്ടെത്തലുകൾ പൊതു സമൂഹത്തിന്റെ മനസാക്ഷിയെ ഉണർത്തേണ്ടതാണ്.

ന്യൂനപക്ഷങ്ങൾക്കും, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും അനുവദിക്കപ്പെട്ടിട്ടുള്ള പദ്ധതികളിൽ കൃത്രിമം കാണിക്കുകയും, ഭരണഘടനാ ലംഘനങ്ങൾക്ക്  മൗനാനുവാദം നൽകുകയും ചെയ്യുന്ന നയങ്ങൾ അപലപനീയവും തിരുത്തപ്പെടേണ്ടതുമാണ്. ഭരണഘടനാനുസൃതമായി അർഹതപ്പെട്ട ആനുകൂല്യങ്ങൾ പൗരൻമാർക്ക് ഉറപ്പുവരുത്തുന്നതിൽ സംഭവിക്കുന്ന വീഴ്ച അത്യന്തം ഗുരുതരവും കുറ്റകരവുമാണ്. തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം, തുടർന്ന് ഇത്തരം വിഷയങ്ങളിൽ സുതാര്യമായ ഇടപെടലുകൾ ഉറപ്പുവരുത്താൻ സർക്കാർ ശ്രദ്ധ ചെലുത്തുകയും, സേവനങ്ങളിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. സ്കോളർഷിപ്പുകളുടെ ക്രിയാത്മകവും നിയമാനുസൃതവും സുതാര്യവുമായ നടത്തിപ്പിനായി സി എ ജി നൽകിയിട്ടുള്ള ശുപാർശകൾ നടപ്പിലാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!