നാഗ്പൂർ : അധികാരമേറ്റ മൂന്നാം മോദി സര്‍ക്കാരിന് മുന്നില്‍ നിര്‍ദ്ദേശവും വിമര്‍ശനവുമായി ആര്‍എസ്‌എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഒരു വര്‍ഷമായി കത്തുന്ന മണിപ്പൂരില്‍ പരിഹാരം വേണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. ഒപ്പം പ്രതിപക്ഷത്തിന്റെ ശബ്ദം കേള്‍ക്കണമെന്നും നാഗ്‌പൂരില്‍ നടന്ന ആര്‍എസ്‌എസ് സമ്മേളണം നിര്‍ദ്ദേശം നല്‍കി. പ്രതിപക്ഷത്തെ ശത്രുവായി കാണരുതെന്നാണ് ആര്‍എസ്‌എസ് വ്യക്തമാക്കിയിരിക്കുന്നത്.
മണിപ്പൂരില്‍ സമാധാനം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നാണ് ആര്‍എസ്‌എസിന്റെ ആവശ്യം. ഒരു വർഷമായി മണിപ്പൂർ കത്തുകയാണെന്നും പ്രശ്ന പരിഹാരത്തിന് സർക്കാർ മുൻഗണന നല്‍കണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു. നാഗ്പൂരില്‍ നടന്ന ആർ എസ് എസ് സമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
പ്രതിപക്ഷത്തിന്റെ ശബ്ദം കേള്‍ക്കണമെന്ന് പറഞ്ഞ ആര്‍എസ്‌എസ് നേതൃത്വം പ്രതിപക്ഷത്തെ ശത്രുവായി കാണേണ്ടതില്ലെന്നും പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്‌എസ് അനാവശ്യമായി ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാന്യതയുടെ എല്ലാ അതിർവരമ്ബുകളും ലംഘിക്കപ്പെട്ടു. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാകുന്ന രീതിയില്‍ പ്രചരണം നടന്നുവെന്നും മോഹൻ ഭാഗവത് വിമര്‍ശിച്ചു.