കണ്ണൂർ : പാനൂരിൽ ആർഎസ്എസ് പ്രവർത്തകൻ്റെ വീടിന് നേരെ ബോംബാക്രമണം. തെക്കേ പാനൂരിലെ രജീഷിൻ്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ രജീഷിന് തലയ്ക്കും കയ്യിലും പരിക്ക് പറ്റി.
പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഐഎം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ആർഎസ്എസ് പ്രവർത്തകർ ആരോപിച്ചു. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് കണ്ണൂരിലെ പാനൂർ പ്രദേശം.
കഴിഞ്ഞ മാസം പാനൂരിൽ ബോംബ് നിർമ്മാണത്തത്തിനിടെ പൊട്ടിത്തെറിച്ച് സിപിഐഎം പ്രവർത്തകൻ മരിച്ചിരുന്നു. അപകടത്തിൽ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റ മകന്‍ കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു. ഈ കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് പാനൂരിൽ മറ്റൊരു ബോംബ് സ്ഫോടനം കൂടി അരങ്ങേറിയത്.