പത്തനംതിട്ട: മഴ പെയ്യാൻ പ്രത്യേക നിസ്‌കാരം നടത്തി പത്തനംതിട്ട സലഫി മസ്ജിദിലെ വിശ്വാസികൾ. ഓരോ ദിവസവും മഴയ്‌ക്കായി കാത്തിരിക്കുകയും ചൂട് കൂടുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു വിശ്വാസികൾ പ്രാർത്ഥനയുമായി ഒത്തുചേർന്നത്.
പള്ളിയുടെ മുറ്റത്ത് പ്രത്യേകം പായ വിരിച്ചാണ് സത്രീകളും പുരുഷന്മാരും ഉൾപ്പെടയുള്ളവർ നിസ്‌കരിച്ചത്. സമൂഹം ചൂട് കൊണ്ട് ഏറെ കഷ്ടപ്പെടുന്നുണ്ടെന്നും ആ പ്രയാസങ്ങൾ മാറാനാണ് പ്രാർത്ഥനയെന്നും വിശ്വാസികൾ പറഞ്ഞു. എല്ലാ ജീവജാലങ്ങൾക്കും പ്രയോജനകരമാകണമെന്നാണ് ലക്ഷ്യം. എന്ത് ചെയ്യാനാണ് സഹിക്കാൻ പറ്റാത്ത ചൂടാണെന്നും ഇവർ പറയുന്നു.
അസാധാരണ ചൂടിനാണ് കേരളം ഇത്തവണ സാക്ഷ്യം വഹിക്കുന്നത്. വേനൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിട്ട് നാളുകളായെങ്കിലും ഒറ്റപ്പെട്ട മഴയല്ലാതെ സാധാരണ രീതിയിൽ ലഭിക്കുന്ന മഴ ഇതുവരെ പെയ്തിട്ടില്ല.
ഉഷ്ണതരംഗ മുന്നറിയിപ്പുകളും തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നു. സൂര്യാഘാതം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളും പതിവായിക്കഴിഞ്ഞു. മഞ്ഞ അലർട്ടും പിന്നിട്ട് ദിവസങ്ങളോളം ഓറഞ്ച് അലർട്ട് വരെ പ്രഖ്യാപിച്ച സാഹചര്യമുണ്ടായിരുന്നു.