ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഇരുമണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി നാളെയാണ്.

അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ പ്രിയങ്കയും മത്സരിക്കണമെന്നാണ് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ഘടത്തിന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. പ്രിയങ്ക ഗാന്ധിക്ക് പകരം റായ്ബറേലിയില്‍ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. കുടുംബാധിപത്യം എന്ന ആരോപണം ഉയര്‍ന്നുവരുമെന്നതിനാല്‍ വാധ്രയെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് പാര്‍ട്ടിക്കകത്ത് വ്യത്യസ്ത അഭിപ്രായമാണ് ഉയരുന്നത്. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണമെന്നിരിക്കെ ഇന്നു തന്നെ സ്ഥാനര്‍ഥികളെ പ്രഖ്യാപിക്കും.

അമേഠിയില്‍ ഇതിനകം തന്നെ സിറ്റിങ് എംപിയും ബിജെപി സ്ഥാനാര്‍ഥിയുമായ സ്മൃതി ഇറാനി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ വൈകിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് സ്മൃതി ഇറാനിയോട് അപ്രതീക്ഷിതമായാണ് രാഹുല്‍ പരാജയപ്പെട്ടത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ സോണിയ ഗാന്ധി മത്സരിച്ച റായ്ബറേലി മാത്രമാണ് കോണ്‍ഗ്രസിനൊപ്പം നിന്നത്. ഇത്തവണ സോണിയ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് റായ്ബറേലിയില്‍ പ്രിയങ്കയുടെ പേര് ഉയര്‍ന്നുവന്നത്. പ്രിയങ്ക മത്സരിക്കുന്നില്ലെങ്കില്‍ രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ അമേഠിയില്‍ ഒരു പുതുമുഖത്തിന് അവസരം നല്‍കിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!