പാനൂര്‍ ബോംബ് സ്‌ഫോടനം; പരിക്കേറ്റ യുവാവ് മരിച്ചു; പങ്കില്ലെന്ന് സിപിഎം

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റവരില്‍ ഒരാള്‍ മരിച്ചു. പാനൂര്‍ കൈവേലിക്കല്‍ സ്വദേശി ഷെറിന്‍ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. അപകടത്തില്‍ പരിക്കേറ്റ മറ്റൊരു വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇരുവരും സിപിഎം പ്രവര്‍ത്തകരാണെന്ന് ആരോപണം ഉണ്ട്.

നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ഉഗ്ര സ്‌ഫോടനം നടന്നത്. മരിച്ച ഷെറിന്റെ ഇരുകൈപ്പത്തി അറ്റുപോയിരുന്നു. കൂടാതെ മുഖത്തും ഗുരുതര പരിക്കേറ്റിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, സ്‌ഫോടനത്തില്‍ സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി പാനൂര്‍ ഏരിയ കമ്മിറ്റി പ്രസ്താവന യിലൂടെ അറിയിച്ചു. സ്‌ഫോടനത്തില്‍ പരിക്കുപറ്റിയ ബിനീഷ്, ഷെറിന്‍ എന്നിവര്‍ സിപിഎം പ്രവര്‍ത്തകരെ അക്രമിച്ച കേസിലുള്‍പ്പെടെ പ്രതിയാണ്. ആ ഘട്ടത്തില്‍ തന്നെ ഇയാളെ പാര്‍ട്ടി തളളി പറഞ്ഞതുമാണ്. അത്തരം ഒരു സാഹചര്യത്തില്‍ സ്‌ഫോടനത്തില്‍ പരിക്കുപറ്റിയവര്‍ സിപിഎം പ്രവര്‍ത്തകര്‍ എന്ന നിലയിലുള്ള പ്രചരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വ്വം എതിരാളികള്‍ നടത്തുകയാണ്. സ്‌ഫോടനവുമായി ബന്ധപ്പെട്ടു സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.

പാനൂര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷ് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!