ന്യൂഡൽഹി: വിവാദ ഡൽഹി മദ്യനയ അഴിമതിക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി അന്വേഷണ ഏജൻസിയായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കേസിൽ അറസ്റ്റിലായിരിക്കുന്ന ബിആർഎസ് നേതാവും മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിത ആം ആദ്മി പാർട്ടി നേതാക്കളുമായി ഗാഡാലോചന നടത്തിയതായാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
കവിത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും മുതിർന്ന എഎപി നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ട്. മദ്യനയം തങ്ങൾക്ക് അനുകൂലമാകുന്നതിന് 100 കോടി രൂപ കൈമാറിയതായും ഇഡി വെളിപ്പെടുത്തി. “അഴിമതിയും ഗൂഢാലോചനയും” വഴി മൊത്തക്കച്ചവടക്കാരിൽ നിന്ന് അനധികൃത ഫണ്ടുകൾ എഎപിക്ക് വേണ്ടി സൃഷ്ടിച്ചതായും ഇഡി ആരോപിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കവിതയെ എൻഫോഴ്സ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ഹൈദരാബാദിലുള്ള വസതിയിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 23 വരെ കവിത ഇഡി കസ്റ്റഡിയിൽ തന്നെ തുടരും.
ഈ മൂന്ന് മാസത്തിനിടെ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡിയും ആദായനികുതി വകുപ്പും രണ്ട് തവണ സമൻസ് നൽകിയിരുന്നെങ്കിലും കവിത പ്രതികരിച്ചിരുന്നില്ല. ഇതോടെയാണ് മിന്നൽപരിശോധന നടത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള അഴിമതികൾ ഇഡി കണ്ടെത്തിയുരുന്നു. 2021-22 ലെ ഡൽഹി മദ്യനയ അഴിമതി കേസിലെ ദക്ഷിണേന്ത്യൻ ലോബിയുമായി കവിതയ്‌ക്ക് ബന്ധമുണ്ടെന്നും ഇഡി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് ഡൽഹി, ഹൈദരാബാദ്, ചെന്നൈ, മുംബൈ അടക്കം രാജ്യത്തെ 245 പ്രദേശങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.
മദ്യനയക്കേസിൽ കവിതയുടെ കൂട്ടാളിയും ഹൈദരാബാദിലെ മദ്യവ്യവസായിയുമായ മലയാളി അരുൺ രാമചന്ദ്രൻ പിള്ളയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. അതിനുപുറമെ, മനീഷ് സിസോദിയ, സഞ്ജയ് സിങ്ങ്, സഞ്ജയ് സിങ്, വിജയ് നായർ എന്നിവർ അറസ്റ്റിലായിരുന്നു.
