രാജ്യവ്യാപക റെയ്ഡുമായി ബാലാവകാശ കമ്മീഷൻ ; 3800 കുട്ടികളെ ബാലവേലയിൽ നിന്ന് മോചിപ്പിച്ചു…

ന്യൂഡൽഹി : രാജ്യത്ത് ബാലവേലയ്ക്കും മനുഷ്യക്കടത്തിനുമെതിരെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) നടത്തിയ വ്യാപക തിരച്ചിലിൽ 3,800-ലധികം കുട്ടികളെ മോചിപ്പിച്ചു. ജൂൺ 12 മുതൽ ഓഗസ്റ്റ് 31 വരെ തുടർച്ചയായി മൂന്ന് മാസത്തോളം നീണ്ടുനിന്ന പ്രത്യേക പരിശോധനയിലൂ ടെയാണ് ഇത്രയധികം കുട്ടികളെ വിവിധ തൊഴിലിടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയത്.

കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ബാലാവകാശ കമ്മീഷൻ വിവിധ സംസ്ഥാന സർക്കാരുകളുമായും ജില്ലാ ഭരണകൂടങ്ങളുമായും ചേർന്നാണ് ഈ വലിയ ദൗത്യം പൂർത്തിയാക്കിയത്.

വ്യവസായശാലകൾ, ഹോട്ടലുകൾ, വർക്ക്‌ഷോപ്പുകൾ, വീടുകൾ എന്നിങ്ങനെ ബാലവേലയും ചൂഷണവും നടക്കാൻ സാധ്യതയുള്ള പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. കുട്ടികളെ അനധികൃതമായി ജോലിക്ക് നിർത്തിയവർക്കും മനുഷ്യക്കടത്ത് സംഘങ്ങൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. റെയ്ഡുകളുടെ ഭാഗമായി രാജ്യത്തുടനീളം 575-ലധികം എഫ്‌ഐആറുകൾ പോലീസും തൊഴിൽ വകുപ്പും ചേർന്ന് രജിസ്റ്റർ ചെയ്തു.

മോചിപ്പിച്ച കുട്ടികളെ സുരക്ഷിതമായി വീടുകളിലേക്ക് തിരികെ എത്തിക്കുന്നതിനും അവരുടെ പുനരധിവാസത്തിനുമായി വിപുലമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമായ സാമ്പത്തിക സഹായവും കൗൺസിലിംഗും നൽകുന്നതിനൊപ്പം അവരെ വീണ്ടും സ്കൂളുകളിലേക്ക് എത്തിക്കാനുള്ള നടപടികളും ആരംഭിച്ചു. വരും ദിവസങ്ങളിലും ബാലവേലയ്ക്കെതി രെയുള്ള കർശന പരിശോധനകളും നിരീക്ഷണങ്ങളും തുടരുമെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!