കടൽ കാണാനെത്തിയ 13 അംഗ സംഘം… മുന്നറിയിപ്പുകൾ അവഗണിച്ച് കടലിലിറങ്ങിയ കോയമ്പത്തൂർ സ്വദേശിക്ക്…

തൃശൂര്‍: തളിക്കുളം സ്‌നേഹതീരം പാര്‍ക്കിനു വടക്ക് കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ ഉദുവാം പെട്ടി മെയിന്‍ റോഡ് ഷണ്‍മുഖത്തിന്റെ മകന്‍ തമിളകന്‍ (27) ആണ് മരിച്ചത്. കോയമ്പത്തൂരിൽ ടു വീലർ വർക്ക് ഷോപ്പിലെ മെക്കാനിക്കായ തമിളകൻ, സുഹൃത്തുക്കൾക്കൊപ്പം കടൽ കാണാനായി എത്തിയതായിരുന്നു. അയ്യമ്മാളാണ് മരിച്ച യുവാവിന്റെ അമ്മ. രണ്ട് സഹോദരങ്ങളുണ്ട്.

കോയമ്പത്തൂരില്‍നിന്നും ബൈക്കുകളിലായി കടല്‍ കാണാനെത്തിയ പതിമൂന്നംഗ സംഘത്തിലെ ഒരാളായിരുന്നു തമിളകന്‍. ഉച്ചയ്ക്ക് 12.30ഓടെയാണ് ഇവർ കടപ്പുറത്തെത്തിയത്. തുടർന്ന് സംഘത്തിലെ നാലുപേര്‍ കുളിക്കാനായി കടലിലിറങ്ങുകയായിരുന്നു. എന്നാൽ, തീരക്കടലിലെ ശക്തമായ അടിയൊഴുക്കില്‍പ്പെട്ട് തമിളകൻ മുങ്ങിപ്പോവുകയായിരുന്നു.

യുവാവിനെ കാണാതായ വിവരമറിഞ്ഞ് വാടാനപ്പള്ളി പൊലീസും നാട്ടികയില്‍ നിന്നും അഗ്‌നി രക്ഷാസേനയും ചാവക്കാട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.വി. ഫൈസല്‍, തളിക്കുളം സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ഒ.എസ്. സുഗന്ധി എന്നിവരും ഉടൻ തന്നെ സ്ഥലത്തെത്തി. തുടർന്ന് അഴിക്കോട് തീരദേശ പൊലീസിന്റെ ബോട്ട് ഉപയോഗിച്ച് കടലിൽ ഊർജ്ജിതമായ തിരച്ചിൽ നടത്തി. തിരച്ചിലിനൊടുവിൽ, ഒഴുക്കില്‍പ്പെട്ട സ്ഥലത്തുനിന്നും അര കിലോമീറ്ററോളം തെക്ക് ഭാഗത്ത് വൈകീട്ട് അഞ്ചോടെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!