തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചുമതലയിൽ നിന്ന് ദിവ്യ എസ് അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ക്ഷുഭിതനായാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചത്. വിഴിഞ്ഞം തുറമുഖത്തിന്റെ ചുമതലയിൽ നിന്ന് ദിവ്യ എസ് അയ്യരെ മാത്രമല്ല മാറ്റിയതെന്നും ഒരുപാട് നാളായി അവിടെയുണ്ടായിരുന്ന പലരേയും മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖത്തിന്റെ എംഡിയായിരുന്ന ദിവ്യ എസ് അയ്യർ അദാനി കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നുവെന്നും, വി ഡി സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ ദിവ്യയെ തൽസ്ഥാനത്തുനിന്ന് മാറ്റിയെന്നുമാണ് ഉയർന്നുവന്ന പ്രധാന ആക്ഷേപം. എന്നാൽ ഇതിനോട് കടുത്ത ഭാഷയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
തുടർന്ന് വിഷയത്തിൽ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ച മുഖ്യമന്ത്രി, സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞത്ത് എന്താണ് കാര്യമെന്നും തന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരു തെന്നും കൂട്ടിച്ചേർത്തു.
വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്തുനിന്ന് മാറ്റിയ ദിവ്യ എസ് അയ്യരെ നിലവിൽ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. ജെറോമിക് ജോർജാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പുതിയ എംഡി.
