വിശ്വസ്തയായ സംസ്ഥാന അധ്യക്ഷയും പടിയിറങ്ങി; മമതയ്ക്ക് തിരിച്ചടിയായി ചന്ദ്രിമ ഭട്ടാചാര്യയുടെ രാജി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ മമത ബാനര്‍ജിയുടെ വലംകൈയും പാര്‍ട്ടിയുടെ ബംഗാള്‍ സംസ്ഥാന അധ്യക്ഷയുമായ ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചു. മമത ബാനര്‍ജിയുടെ വിശ്വസ്തയായ ചന്ദ്രിമ, പാര്‍ട്ടിയിലെ എല്ലാ പദവികളില്‍ നിന്നും ശനിയാഴ്ച രാജിവെച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം നിലനിര്‍ത്തിയിട്ടുണ്ട്. പദവികള്‍ ഒഴിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതല്‍ കാരണങ്ങള്‍ അവര്‍ വ്യക്തമാക്കിയിട്ടില്ല.

തനിക്ക് നല്‍കിയിട്ടുള്ള സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും മറ്റ് എല്ലാ ചുമതലകളില്‍ നിന്നും ഒഴിയുകയാണെന്ന് മമത ബാനര്‍ജിക്ക് നല്‍കിയ രാജി കത്തില്‍ ചന്ദ്രിമ വ്യക്തമാക്കി. വിവിധ ബാങ്കുകളിലുള്ള പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ പാര്‍ട്ടിയെ പ്രതിനിധീകരിക്കാനുള്ള അധികാരം എന്നിവ ഇനിമുതല്‍ തന്നില്‍ നിഷിപ്തമല്ലെന്നും അവര്‍ രാജി കത്തില്‍ ചൂണ്ടിക്കാട്ടി.

ചന്ദ്രിമയുടെ മകന്‍ സൗരവ് ബസു, കഴിഞ്ഞ ദിവസം ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത പക്ഷത്തോടൊപ്പം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് രാജി. മമത ബാനര്‍ജിയുടെ മന്ത്രിസഭയില്‍ ആരോഗ്യം, ധനകാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടി പിളരുമെന്ന് ഉറപ്പായ ഘട്ടത്തില്‍ എതിര്‍പ്പുകള്‍ വകവെക്കാതെയാണ് സുബ്രത ബക്ഷിയെ മാറ്റി ചന്ദ്രിമ ഭട്ടാചാര്യയെ മമത സംസ്ഥാന അധ്യക്ഷയായി തെരഞ്ഞെടുത്തത്.

കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം നേടിയ ചന്ദ്രിമ ഭട്ടാചാര്യ 2011ലാണ് നിയമസഭയിലെത്തുന്നത്. മമതയുടെ ഏറ്റവും അടുത്ത സഹായിയായിരുന്ന ചന്ദ്രിമയുടെ അപ്രതീക്ഷിത രാജി തൃണമൂല്‍ കോണ്‍ഗ്രസിനും മമത ബാനര്‍ജിക്കും കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. മമതയും അനന്തരവന്‍ അഭിഷേക് ബാനര്‍ജിയും നേരിടുന്ന ആഭ്യന്തര കലാപത്തിന്റെ ഭാഗമായാണ് ഈ രാജിയും കണക്കാക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!