ഹോര്‍മുസ് ശാന്തം, കപ്പലുകള്‍ ‘നീങ്ങിത്തുടങ്ങി’; എണ്ണവില നാല് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍, ഇന്ധനവില കുറയ്ക്കുമോ?

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണ വില നാല് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് വില ബാരലിന് 76 ഡോളറിലേക്ക് അടുക്കുകയാണ്. അമേരിക്ക- ഇറാന്‍ സമാധാന കരാറിനെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കപ്പെട്ടതാണ് എണ്ണവില കുറയാനുള്ള ഒരു പ്രധാന കാരണം.

ഇതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവിതരണം വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യങ്ങള്‍. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം സാധാരണ നിലയിലായാല്‍ ഇനിയും എണ്ണവില കുറയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 76.37 ഡോളറിലേക്കാണ് താഴ്ന്നത്.

യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ബാരലിന് 72.69 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജ ഗതാഗത മാര്‍ഗ്ഗങ്ങളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്തിനെ ഇറാന്‍ ഉള്‍പ്പെട്ട സംഘര്‍ഷങ്ങള്‍ ബാധിച്ചേക്കാമെന്ന ഭീതിയെ തുടര്‍ന്നാണ് കഴിഞ്ഞ മാസങ്ങളില്‍ വില ഗണ്യമായി ഉയര്‍ന്നത്. എന്നാല്‍ ഈ ആശങ്കകള്‍ ഇപ്പോള്‍ ഗണ്യമായി കുറഞ്ഞതോടെയാണ് എണ്ണവില താഴേക്ക് പതിച്ചത്.

ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടന്നിരുന്ന കൂടുതല്‍ എണ്ണക്കപ്പലുകള്‍ ഇപ്പോള്‍ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന് പുറമെ, ഇറാന് മേലുള്ള ഉപരോധത്തില്‍ യുഎസ് 60 ദിവസത്തെ ഇളവ് അനുവദിച്ചതും വിപണിയിലെ വിലയിടിവിന് കാരണമായി. ഈ ഇളവ് മൂലം ഇറാന് തുടര്‍ന്നും അസംസ്‌കൃത എണ്ണ വില്‍ക്കാന്‍ സാധിക്കും. ആഗോള വിപണിയില്‍ എണ്ണവില ഗണ്യമായി കുറഞ്ഞതോടെ ഇന്ത്യയില്‍ ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കൂടാതെ പാചകവാതക വിലയും കുറയ്ക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!