കോഴിക്കോട് : നിപ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാമനാട്ടുകര സ്വദേശിയായ 43 കാരൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇയാളുടെ സമ്പർക്ക പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധന ഫലങ്ങൾ ഇന്ന് വൈകീട്ടോടെ ലഭിക്കും. സ്ഥിതിഗതികൾ വിലയിരുത്താനായി ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേർന്നു.
രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിലെ താമസക്കാരനായ 43കാരനാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ വിആർഡിഎൽ ലാബിൽ നടത്തിയ പരിശോധനയിൽ നിപ വൈറസ് സ്ഥിരീകരിച്ചത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളെ രോഗം സ്ഥിരീകരിച്ചതോടെ ഇന്നലെ അർദ്ധരാത്രിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. കെഎച്ച്ആർഡബ്ല്യുയു എസിന് കീഴിലുള്ള പേ വാർഡ് ഒഴിപ്പിച്ചാണ് ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചത്. മെഡിക്കൽ കോളേജിലെ ഈ മേഖലയിൽ കർശന നിയന്ത്രണവും ഏർപ്പെടുത്തി. രോഗം ബാധിച്ചയാളുടെ വീട്ടിലുള്ളവരും സമ്പർക്കത്തിൽ വന്ന ബന്ധുക്കളും നിരീക്ഷണത്തിലാണ്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ ഇയാളുമായി സമ്പർക്കത്തിൽ വന്ന രണ്ട് ജീവനക്കാരും ക്വാറൻറീനിലാണ്. ഫറോഖിലെ പഴയൊരു ഗോഡൗൺ ഇയാൾ അടുത്തിടെ വൃത്തിയാക്കിയിരുന്നു എന്നും അവിടെ നിന്നാകാം വൈറസ് ബാധിച്ചത് എന്നുമാണ് ഇതുവരെയുളള വിവരം. സ്ഥിതിഗതികൾ വിലയിരുത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനുമായി ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കോഴിക്കോട്ടും യോഗം ചേർന്നു. പുനെ വൈറോളജി ലാബിൽ നിന്നുളള അന്തി ഫലം കൂടി വന്നശേഷമാകും ഇയാളുടെ സമ്പർക്ക പട്ടിക ഉൾപ്പെടെ ആരോഗ്യ വകുപ്പ് പുറത്ത് വിടുക.
