പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചത് ചോദ്യംചെയ്തു ; തൃശൂരിൽ യുവാവിന് ക്രൂരമർദ്ദനം

തൃശൂരിൽ കോൺക്രീറ്റ് മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു. ആയമുക്ക് മതിലകത്ത് വീട്ടിൽ മുഹമ്മദ് ഷാഫിക്കാണ് മർദ്ദനമേറ്റത്. മർദിച്ച ആയമുക്ക് സ്വദേശികളായ അബ്ദുൽ കരീം, റഊഫ്,റാസിക്ക് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

മർദ്ദനമേറ്റ ഷാഫിയുടെ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ പ്രതികൾ കോൺക്രീറ്റ് മാലിന്യം നിക്ഷേപിച്ചതാണ് മർദനത്തിന് കാരണം. ഇത് ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ ചോദ്യംചെയ്തതിനാണ് ഷാഫിക്ക് അതിക്രൂരമായ മർദ്ദനമേറ്റത്. വടിയും കൈകളുമുപയോഗിച്ച് ക്രൂരമായി തല്ലിച്ചതക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

അക്രമത്തിൽ നിന്ന് മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷാഫിയുടെ മാതാവിനും പരിക്കേറ്റെന്നാണ് വിവരം. ഷാഫിയും മാതാവും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. പ്രതികൾ ഒളിവിലാണെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. ഇവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!