‘മൂസക്കായേ ഇങ്ങള് ഇറങ്ങിക്കോളീ! ആ ചെറുപ്പക്കാരന്റെ പേര് പോലും ചോദിച്ചില്ല’; ഗതാഗതക്കുരുക്കില്‍പ്പെട്ട വിനോദ് കോവൂര്‍

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തെ വലച്ച ഗതാഗതക്കുരുക്കില്‍ പെട്ട് പോയ അനുഭവം പറഞ്ഞ് നടന്‍ വിനോദ് കോവൂര്‍. വന്‍ ട്രാഫിക്കിനിടയിലൂടെ ഷൊര്‍ണൂരില്‍ നിന്നും കോഴിക്കോടു നിന്നും ട്രെയിന്‍ പിടിക്കാന്‍ ഓടിയെത്തുന്നതിന്റെ പ്രയാസത്തെക്കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്. ഇത്തരം ഘട്ടങ്ങളില്‍ ബൈക്ക് യാത്ര മാത്രമാണ് ഉപകാരപ്പെടുക എന്നും വിനോദ് കോവൂര്‍ പറയുന്നു.

നഗരത്തിലെ ഏറ്റവും വീതിയേറിയ റോഡെന്ന് കൊട്ടിഘോഷിച്ച മലാപ്പറമ്പ്-മാനാഞ്ചിറ റോഡിലെ ഗതാഗതം കഴിഞ്ഞ ദിവസം പത്തുമണിക്കൂറിലേറെ നേരെമാണ് കുരുക്കില്‍പ്പെട്ടത്. പ്രവൃത്തിപൂര്‍ത്തീകരണം അവസാനഘട്ടത്തിലെത്തിയ മലാപ്പറമ്പ്-മാനാഞ്ചിറ നാലുവരിപ്പാതയില്‍ ഒരുഭാഗത്തെ ഗതാഗതം നിര്‍ത്തിവെച്ച് പരീക്ഷണം നടത്തിയതാണ് വ്യാഴാഴ്ച രാവിലെമുതല്‍ ഉച്ചവരെയുള്ള കുരുക്കിനിടയാക്കിയത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

Malabar Mentors ന്റെ പത്രസമ്മേളനം കോഴിക്കോട് പ്രസ് ക്ലബിൽ കഴിഞ്ഞ ശേഷം സഹപ്രവർത്തകരുടെ ഒപ്പം പാരഗൺ ഹോട്ടലിൽ പോയി food കഴിച്ചു കഴിഞ്ഞപ്പോൾ സമയം 1.25.1.45 ന് പുറപ്പെടുന്ന ശതാബ്ദിയിൽ യാത്ര ചെയ്യേണ്ട എന്നേയും കൊണ്ട് അവർ സ്റ്റേഷനിലേക്ക് യാത്ര തുടങ്ങി CH ഓഫർ ബ്രിഡ്ജ് കയറിയാൽ 5 മിനുട്ട് കൊണ്ട് നാലാമത്തെ പ്ലാറ്റ്ഫോമിൽ എത്തുന്നതാണ്. പക്ഷെ ഓഫർ ബ്രിഡ്ജിന്റെ മുകളിൽ ഗംഭീര ബ്ലോക്ക്.8 മിനുട്ടോളം കാറ് ബ്ലോക്കിൽ കിടന്നു. വീട്ടിൽ നിന്നും ഓട്ടോയിൽ സ്‌റ്റേഷനിലെത്തിയ ഭാര്യ വിളി തുടങ്ങി. വണ്ടി പുറപ്പെടാൻ 6 മിനുട്ടേയുള്ളു എന്ന്. തൊട്ട് മുമ്പേ ഞാൻ കൂടെ ഉള്ളവരോട് പഴയ ഒരു കഥ പറഞ്ഞിരുന്നു.

ഒരിക്കൽ ഷൊർണ്ണൂരിൽ ഒരു സിനിമാ ലൊക്കേഷനിൽ നിന്ന് കാറിൽ സ്റ്റേഷനിലേക്ക് യാത്ര ചെയ്ത് ബ്ലോക്കിൽ പെട്ടപ്പോൾ കാറിന്റെ തൊട്ടരികിലുള്ള ബൈക്കിൽ നിന്നും ഒരു പയ്യൻ എന്നെ നോക്കി ചിരിച്ചു ഫാൻ ആണെന്ന് പറഞ്ഞു ഉടനെ ഞാൻ അവനോട് ചോദിച്ചു എന്നെ ഒന്ന് സ്റ്റേഷനിൽ വിട്ട് തരുമോന്ന്. അവൻ ഇറങ്ങാൻ പറഞ്ഞു. ഇറങ്ങി അവന്റെ ബൈക്കിൽ കയറി. എത്ര മണിക്കാ ട്രെയിൻ എന്ന് ചോദിച്ചു ഇനി 4 മിനുട്ടേയുള്ളൂന്ന് പറഞ്ഞു. പിന്നെ ബ്ലോക്കുകൾ ഭേദിച്ച് കൊണ്ട് അവൻ എന്നേയും കൊണ്ട് സാഹസികമായ് യാത്ര ചെയ്ത് എന്നെ സ്റ്റേഷനിൽ എത്തിച്ചു.

ഒരു Thanks മാത്രം പറഞ്ഞ് ഞാൻ ട്രെയിനിൽ കയറിയ ഉടൻ ട്രെയിൻ എടുത്തു. അവൻ എന്റെ കൂടെ ഒരു സെൽഫി എടുക്കണമെന്ന് പറഞ്ഞിരുന്നു അതിന് പോലും സാധിച്ചില്ല. ഇനി കോഴിക്കോട്ടേക്ക് വരാം. ഉടനെ കാറിലിരുന്ന ഡോ: ഗണേഷ് ചില്ല് താഴ്ത്തി കാറിന് തൊട്ടരികിൽ ബൈക്കിൽ ഇരിക്കുന്ന ചെറുപ്പക്കാരനോട് വിനോദ് കോവൂർ കാറിലുണ്ട് ഒന്ന് സ്റ്റേഷനിൽ എത്തിച്ച് കൊടുക്കുമോ എന്ന് ചോദിച്ചു.

മൂസക്കായേ ഇങ്ങള് എറങ്ങീന്ന്ന്ന് പറഞ്ഞു. കാറിൽ നിന്ന് ഇറങ്ങി ബൈക്കിൽ കയറി. എത്ര മണിക്കാ ട്രെയിൻ എന്ന് ചോദിച്ചു ഇനി 4 മിനുട്ടേയുള്ളു എന്ന് പറഞ്ഞതും ആ ചെറുപ്പക്കാരൻ ബ്ലോക്കുകൾക്കിടയിലൂടെ പരമാവധി വേഗത്തിൽ ഓടിച്ചു റെയിൽവേ സ്റ്റേഷന്റെ 500 മീറ്റർ അടുത്ത് എത്തുന്നവരെ ബ്ലോക്കായിരുന്നു. ഇടയ്ക്ക് ഭാര്യയെ വിളിച്ച് നീ കയറി ഇരുന്നോ ഞാൻ എത്തിയാൽ എത്തി എന്ന് അറിയിച്ചു. സ്റ്റേഷന്റെ മുമ്പിൽ എത്തിയതും അവൻ പറഞ്ഞു വണ്ടി എടുത്തിട്ടില്ല ഓടി പോയ് കയറിക്കോളീന്ന്. താക്സ് പറഞ്ഞ് ഓടി പോയി നേരെ കണ്ട കമ്പാർട്ട്മെൻന്റിൽ കയറി വണ്ടി എടുത്തു. കുറേ ദൂരം നടന്ന് ഞങ്ങളുടെ കംമ്പാർട്ട്മെൻന്റിൽ എത്തി.

ബൈക്കിലെ ടെൻഷനടിച്ച സാഹസിക യാത്രക്കിടെ ആ ചെറുപ്പക്കാരന്റെ പേര് പോലും ചോദിക്കാൻ പറ്റിയില്ല.

എന്തായാലും ഷൊർണൂരിൽ എനിക്ക് രക്ഷകനായി വന്ന പയ്യനേയും കോഴിക്കോട് രക്ഷകനായ് വന്ന ചെറുപ്പക്കാനേയും ഞാൻ ഒരിക്കലും മറക്കില്ല. ഒരു കാര്യം എനിക്ക് മനസിലായി ഇങ്ങനെയുള്ള ഘട്ടങ്ങളിൽ ബൈക്ക് യാത്രയേ നമുക്ക് ഉപകരിക്കു. രക്ഷകരായ് ഇങ്ങനെ ചിലർ വരും.
ഇപ്പോൾ ഇതാ വണ്ടി കൊച്ചിയിലെത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!