ഇസ്ലാമാബാദ്: പൊതുതെരഞ്ഞെടുപ്പിനിടെ പാകിസ്ഥാനില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു.
ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. ആക്രമണങ്ങള്‍ കണക്കിലെടുത്ത് ഇറാനും അഫ്ഗാനിസ്ഥാനുമായുള്ള അതിര്‍ത്തികള്‍ താല്‍ക്കാലികമായി അടയ്ക്കുകയും തെരുവുകളിലും പോളിങ് സ്റ്റേഷനുകളിലും ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചു.
ബലൂചിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലുണ്ടായ രണ്ട് സ്‌ഫോടനങ്ങളെ തുടര്‍ന്ന് സുരക്ഷാ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ”രാജ്യത്ത് അടുത്തിടെ നടന്ന തീവ്രവാദ സംഭവങ്ങളുടെ ഫലമായി വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടു, ക്രമസമാധാന നില നിലനിര്‍ത്തുന്നതിനും സാധ്യമായ ഭീഷണികളെ നേരിടുന്നതിനും സുരക്ഷാ നടപടികള്‍ അനിവാര്യമാണ്,” ആഭ്യന്തര മന്ത്രാലയം എക്സ് പോസ്റ്റില്‍ പറഞ്ഞു.
പാകിസ്ഥാനിലെ ലജ്ജാ ടൗണിലുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചതായും ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും ലെവിസ് പ്രവശ്യയിലെ പാരാമിലിട്ടറി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോളിങ് സ്‌റ്റേഷന് പുറത്തുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
സുരക്ഷ ശക്തമാക്കിയിട്ടും, വടക്കുപടിഞ്ഞാറന്‍ ദേര ഇസ്മായില്‍ ഖാന്‍ ജില്ലയിലെ കുളച്ചി മേഖലയില്‍ ബോംബ് സ്ഫോടനത്തിലും വെടിവെപ്പിലും അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. വടക്ക് 40 കിലോമീറ്റര്‍ അകലെയുള്ള ടാങ്കില്‍ സുരക്ഷാ സേനയുടെ വാഹനത്തിന് നേരെ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു.
ബലൂചിസ്ഥാനില്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു വനിതാ പോളിംഗ് സ്റ്റേഷന് പുറത്തുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.