ഹോര്‍മൂസ് സ്വതന്ത്രമാകണമെന്ന് ഇന്ത്യ; കുടുങ്ങിക്കിടക്കുന്നത് 15 ഇന്ത്യന്‍ കപ്പലുകളെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഹോര്‍മൂസ് കടലിടുക്ക് സ്വതന്ത്രമാകണമെന്ന് ഇന്ത്യ. തടസ്സമില്ലാത്ത കപ്പല്‍ സഞ്ചാരവും ആഗോള വാണിജ്യ പ്രവാഹവും ഉണ്ടാകണമെന്ന് ഇന്ത്യ വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ചകളും നയതന്ത്ര കൂടിയാലോചനകളും വേണമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അഭിപ്രായപ്പെട്ടു.

ഹോര്‍മൂസിലൂടെ പഴയതരത്തിലുള്ള സുഗമമായ കപ്പല്‍ സഞ്ചാര സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ആഗോള എണ്ണയുടെയും ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും (എല്‍എന്‍ജി) അഞ്ചിലൊന്ന് കടന്നുപോകുന്ന നിര്‍ണായകമായ സമുദ്ര ചെക്ക് പോയിന്റിലൂടെ തടസ്സമില്ലാത്ത നാവിഗേഷന്‍ സ്വാതന്ത്ര്യവും ആഗോള വാണിജ്യ പ്രവാഹവും വേണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.

ഇന്ത്യയുമായി അടുത്ത ബന്ധമാണുള്ളതെന്നും, ഇന്ത്യന്‍ കപ്പലുകള്‍ ഹോര്‍മൂസില്‍ തടയില്ലെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍, ഇന്ത്യന്‍ പതാകയുള്ളതും ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതുമായ 15 കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് കേന്ദ്രം അറിയിച്ചു. അവയെ സുരക്ഷിതമായി തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. എല്‍പിജിയുമായി ഹോര്‍മൂസ് കടലിടുക്ക് കടന്ന ഇന്ത്യന്‍ കപ്പല്‍ ജാഗ് വിക്രം ഇന്ന് കണ്ട്‌ല തുറമുഖത്തെത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!