രാജീവ് ചന്ദ്രശേഖറിൻ്റെ പത്രിക സ്വീകരിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും: കെ.സി വേണുഗോപാൽ

കോഴിക്കോട് : നിയമസഭാ തെരഞ്ഞെുപ്പിനുള്ള നാമനിര്‍ദേശപത്രികയില്‍ സ്വത്തുവിവരം മറച്ചു വച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി പറഞ്ഞു.

വ്യക്തമായ ചട്ടലംഘനമാണ് രാജീവ് ചന്ദ്രശേഖര്‍ നടത്തിയിരിക്കുന്നത്. അതിനെതിരെ മറ്റു നിയമനടപടികളും യുഡിഎഫ് സ്വീകരിക്കും. ഒരു രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന അധ്യക്ഷന്‍ തന്നെ ഇത്തരത്തില്‍ ജനങ്ങളെ കബളിപ്പിക്കുന്നത് ലജ്ജാകരമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പു കമ്മിഷന്റെ ചട്ടങ്ങളും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കുന്ന സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ഥിയുടെ സ്വത്തുവകകളുടെ പൂര്‍ണമായ വിവരം നല്‍കണം. എന്നാല്‍, കര്‍ണാടകയിലെ കോറമംഗലയില്‍ 68-2-408 എന്ന ക്രമനമ്പറിലുള്ള വസ്തുവിന്റെ വിവരം രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്മൂലത്തില്‍ മറച്ചു വെച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുന്‍പ് 2026 മാര്‍ച്ച് 17ന് ഈ വസ്തുവിന്റെ പേരില്‍ 502085 രൂപ നികുതിയടച്ചത് രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ്. 2024ലെ തെരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിച്ചപ്പോള്‍ ഈ വസ്തുവിന്റെ വിവരം സ്വത്തുവകകളില്‍ ഉള്‍പ്പെടുത്തിയിരുന്നതുമാണ്. ഇപ്പോള്‍ ഒഴിവാക്കിയത് ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണ്. എന്നിട്ടും പത്രിക സ്വീകരിച്ചതിനെതിരെ നിയമപരമായ എല്ലാ നടപടികളും യുഡിഎഫ് സ്വീകരിക്കുമെന്നും കെ.സി.വേണുഗോപാല്‍ സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!