മുംബൈ : ടി20യിൽ ഓപ്പണിങ് ഇറങ്ങി തകർപ്പൻ ഫോമിൽ ബാറ്റ് വീശിയ സഞ്ജു സാംസണെ നിരന്തരം തഴയുകയും ഫോം ഔട്ടായിട്ടും ശുഭ്മാൻ ഗില്ലിനെ തുടരെ തുടരെ അവസരം നൽകി സംരക്ഷിക്കുന്നതിനേയും വിമർശിച്ച് ആരാധകർ നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സമാന ചിന്താഗതി പങ്കിടുകയാണ് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ മുഹമ്മദ് കൈഫ്.
ഗില്ലിനു വിശ്രമം നൽകി സഞ്ജു സാംസണെ ഓപ്പണറാക്കണമെന്നാണ് കൈഫും പറയുന്നത്. വൈസ് ക്യാപ്റ്റനെന്ന പേരിൽ ടീമിൽ ഗില്ലിനെ ഇങ്ങനെ നിലനിർത്തിയിട്ട് ഒരു കാര്യവുമില്ലെന്നു കൈഫ് തുറന്നടിച്ചു. യുട്യൂബ് ചാനലിലാണ് കൈഫിന്റെ പ്രതികരണം.
2024 ൽ ടി20യിൽ ഓപ്പണറായി ഇറങ്ങി മൂന്ന് സെഞ്ച്വറികൾ അടിച്ച സഞ്ജുവിനെ ഗില്ലിനു വഴിയൊരുക്കാനായി ബിസിസിഐ ബാറ്റിങ് ക്രമത്തിൽ താഴേക്ക് മാറ്റിയിരുന്നു. പിന്നീട് ജിതേഷ് ശർമയെ വിക്കറ്റ് കീപ്പറാക്കിയപ്പോൾ സഞ്ജു പ്ലെയിങ് ഇലവനിൽ നിന്നു പുറത്തുമായി. ഗില്ലിനാകട്ടെ ഓപ്പണിങ് സ്ഥാനത്ത് ക്ലച്ച് പിടിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. എന്നിട്ടും നിരന്തരം അവസരം കിട്ടുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യിൽ 4 റൺസും രണ്ടാം പോരിൽ ഗോൾഡൻ ഡക്കുമായി ഗിൽ മടങ്ങിയതോടെയാണ് ആരാധകർ വൻ വിമർശനവുമായി രംഗത്തെത്തിയത്. ടീമിൽ ഫേവറിറ്റിസമാണെന്നും ആരാധകർ തുറന്നടിച്ചു. പിന്നാലെയാണ് കൈഫിന്റെ പ്രതികരണം. ഗിൽ ഔട്ടായി രീതികളേയും കൈഫ് വിമർശിക്കുന്നു.
‘ഗിൽ എങ്ങനെയാണു പുറത്താകുന്നതെന്നു നോക്കു. സ്ലിപ്പിൽ ക്യാച്ച് നൽകിയും, സ്റ്റെപ് ഔട്ട് ചെയ്ത് ഇറങ്ങിയ ശേഷം ടൈമിങ് തെറ്റിയുമൊക്കെയാണ് അദ്ദേഹം ഔട്ടാകുന്നത്. ഗിൽ അഭിഷേക് ശർമയെപ്പോലെ കളിക്കാൻ നോക്കി വിക്കറ്റ് വലിച്ചെറിയുകയാണ്.’
‘അദ്ദേഹം ഫോമിലെത്താൻ എല്ലാ രീതിയിലും ശ്രമം നടത്തിക്കഴിഞ്ഞു. ഇനി ഗില്ലിന് വിശ്രമം നൽകണം. അദ്ദേഹത്തിനു പകരം കഴിവുള്ള താരങ്ങളെ എടുക്കേണ്ട സമയമായെന്നാണ് എനിക്കു തോന്നുന്നത്. മികച്ച താരമായ സഞ്ജു സാംസണ് ആവശ്യത്തിന് അവസരങ്ങൾ ലഭിച്ചിട്ടില്ല. ഇരട്ട നീതി ഒരിക്കലും സംഭവിക്കാൻ പാടില്ല. നേരത്തേയും വൈസ് ക്യാപ്റ്റൻമാരെ ടീമിൽ നിന്നു പുറത്താക്കിയിട്ടുണ്ട്. ടീമിന്റെ താത്പര്യം നോക്കി ഗില്ലിനെ പുറത്തിരുത്തി, മറ്റാരെയെങ്കിലും കളിപ്പിക്കുകയാണ് ചെയ്യേണ്ടത്.’
‘യശസ്വി ജയ്സ്വാളിനെപ്പോലെയുള്ളവരെ ഒഴിവാക്കി, സഞ്ജുവിനു തുടരെ അവസരങ്ങൾ നിഷേധിച്ച് ബഞ്ചിലിരുത്തി. ഇത് അവസാനിപ്പിക്കണം. മാറ്റങ്ങൾക്കു വേണ്ടിയുള്ള സമയമാണിത്. സഞ്ജു 5 ടി20 ഇന്നിങ്സുകളിൽ മൂന്ന് സെഞ്ച്വറികളടിച്ച ബാറ്ററാണ്. ചരിത്രത്തിൽ തന്നെ മറ്റാരും അതു ചെയ്തിട്ടില്ല. ചിലര്‍ക്കു വളരെ കുറച്ച് അവസരങ്ങളാണ് ലഭിക്കുന്നത്. മറ്റു ചിലരെ ടീമിൽ പിടിച്ചു നിര്‍ത്താൻ വേണ്ടി ഒരുപാട് അവസരങ്ങൾ നൽകുന്നു. അതു വ്യക്തമാണ്.’
ശുഭ്മൻ ഗില്ലിനു മുകളിൽ ഒരു സമയത്തു തന്നെ ഒരുപാടു ചുമതലകൾ ഉണ്ടെന്നു കൈഫ് ചൂണ്ടിക്കാട്ടി. ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻസിക്കു പുറമേയാണ് ടി20യിലും വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകിയത്. ഒരു താരത്തിനും ഇത്രയും ചുമതലകൾ ഒരുമിച്ചു കൊണ്ടുപോകാൻ സാധിക്കില്ല. പടിപടിയായാണ് ഉത്തരവാദിത്വങ്ങൾ നൽകേണ്ടതെന്നും കൈഫ് വ്യക്തമാക്കി.
