വിദേശ പര്യടനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ തെറ്റായ പ്രവൃത്തികളിലേര്‍പ്പെടുന്നു; വിവാദ പ്രസ്താവനയുമായി ജഡേജയുടെ ഭാര്യ

അഹമ്മദാബാദ്: വിദേശ പര്യടനത്തിന് പോകുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ചിലര്‍ തെറ്റായ പ്രവൃത്തികളില്‍ ഏര്‍പ്പെടാറുണ്ടെന്ന വിവാദ പ്രസ്താവനയുമായി രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്ത് വിദ്യാഭ്യാസമന്ത്രിയുമായ റിവാബ ജഡേജ.

ഇന്ത്യന്‍ ടീം അംഗങ്ങളില്‍ ചിലര്‍ക്ക് പല സ്വഭാവദൂഷ്യങ്ങളുമുണ്ടെന്നും ധാര്‍മികതയ്ക്ക് നിരക്കാത്തത് ചെയ്യാറുണ്ടെന്നും റിവാബ പറയുന്നു. ഗുജറാത്തിലെ ദ്വാരകയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാ യിരുന്നു റിവാബയുടെ വിവാദ പ്രസ്താവന. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

രവീന്ദ്ര ജഡേജയുടെ മാന്യതയെക്കുറിച്ചും ഉത്തരവാദിത്ത ബോധത്തെക്കുറിച്ചും സംസാരിക്കുന്നതിനിടെയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അംഗങ്ങളെ സംശയമുനയിലാക്കിയ റിവാബയുടെ വാക്കുകള്‍. തന്റെ ഭര്‍ത്താവ് വളരെ മാന്യമായാണ് പുറത്തും പെരുമാറിയിട്ടുള്ളത്. സ്വന്തം തൊഴിലിനെ കുറിച്ച് നല്ല ബോധ്യവും ഉത്തരവാദിത്തബോധവും അദ്ദേഹത്തിനുണ്ട്. ലണ്ടനിലും ദുബായിലും ഓസ്‌ട്രേലിയയിലുമെല്ലാം ക്രിക്കറ്റ് കളിക്കാനായി ജഡേജ പോയിട്ടുണ്ട്. പലതരം സ്ഥലങ്ങളില്‍ എത്തിയിട്ടും ഏതെങ്കിലും ആസക്തികളിലേക്കോ മോശപ്പെട്ട കാര്യങ്ങളിലേക്കോ അദ്ദേഹം തിരിഞ്ഞിട്ടില്ല, റിവാബ പറഞ്ഞു.

മറ്റ് താരങ്ങള്‍ സദാചാര വിരുദ്ധമായ പല പ്രവൃത്തികളിലും ഏര്‍പ്പെട്ടിട്ടുണ്ടെന്നും ജഡേജ അതില്‍ നിന്നെല്ലാം ഒഴിഞ്ഞുനില്‍ക്കുന്നത് അദ്ദേഹത്തിനുള്ളിലെ ഉത്തരവാദിത്തബോധം കൊണ്ടാണെന്നും റിവാബ കൂട്ടിച്ചേര്‍ത്തു.

റിവാബയുടെ പ്രസംഗം വന്‍ വിവാദത്തിനാണ് എന്തായാലും തിരികൊളുത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ റിവാബയുടെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ച.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!