കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിനെ സ്ഥാനാർത്ഥിയാക്കി സിപിഐ. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്കെതിരെ പരാതി നൽകിയ വനിതാ നേതാവാണ് നിമിഷ. പറവൂർ ബ്ലോക്കിൽ കെടാമംഗലം ഡിവിഷനിലാണ് നിമിഷ മത്സരിക്കുന്നത്.
നിമിഷയെ സ്ഥാനാർത്ഥിയാക്കുന്നതിനെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും എതിർത്തിരുന്നു. എന്നാൽ ഈ എതിർപ്പ് വകവയ്ക്കാതെയാണ് സിപിഐ നിമിഷയെ മത്സരിപ്പിക്കുന്നത്.
2021ൽ എംജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിലാണ് ആർഷോയ്ക്കെതിരെ നിമിഷ പൊലീസ് പരാതി നൽകിയത്. പിന്നീട് കോടതിയേയും സമീപിച്ചു. നിമിഷ നിലയിൽ അഭിഭാഷകയും സിപിഐ പറവൂർ മണ്ഡലം കമ്മിറ്റി അംഗവുമാണ്.
സർവകലാശാലയിലെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷം എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന ആർഷോ ജാതിപ്പേര് വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അവഹേളിച്ചെന്നുമാണ് അന്ന് ജില്ലാ പൊലീസ് മേധാവിക്കു നിമിഷ നൽകിയ പരാതി.
