തിരുവനന്തപുരം : ആശ പ്രവർത്തകരുടെ ക്ലിഫ് ഹൗസ് മാർച്ചിന് നേരെ ഉണ്ടായ പോലീസ് നടപടി ജനാധിപത്യ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
ജനാധിപത്യ വിരുദ്ധ മാർഗങ്ങളിൽ നിന്ന് സർക്കാർ പിന്മാറണം. മുഖ്യമന്ത്രി ചർച്ചയ്ക്ക് തയാറാകുകയും വേണം. വേതന വർധനവ് ആവശ്യപ്പെട്ടുള്ള സമരം കേരളത്തിൽ ഇതാദ്യമല്ല. എന്നാൽ ആശാ പ്രവർത്തകരെ ശത്രുക്കളെ പോലെയാണ് സർക്കാർ നേരിടുന്നതെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്നത്തെ മാർച്ചിന് നേരെ പോലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് സ്ത്രീകളെ ആക്രമിച്ചു. ചിലരുടെ വസ്ത്രങ്ങൾ വലിച്ചു കീറിയതായും പരാതിയുണ്ട്
സമര നേതാക്കളെയും സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സ്ഥലത്തെത്തിയ യുഡിഎഫ് സെക്രട്ടറി സി പി ജോണിനെയും പോലീസ് കസ്റ്റഡിയിലെടുത്തത് നീതികരിക്കാനാകില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.
ന്യായമായ ആവശ്യത്തിനാണ് ആശമാരുടെ സമരം. ഫാഷിസ്റ്റ് രീതിയിൽ സമരത്തെ നേരിടാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം. അനാവശ്യ പിടിവാശിയും ഈഗോയും വെടിഞ്ഞ് ആശാ പ്രവർത്തക രുമായി ചർച്ചയ്ക്ക് സർക്കാരും മുഖ്യമന്ത്രി യും തയാറാകണം. എട്ടര മാസമായി തുടരുന്ന ആശ പ്രവർത്തകരുടെ സമരം ഒത്തുതീർപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
