അകമ്പടി വാഹനങ്ങള്‍ ഉണ്ടാകില്ല; രാഷ്ട്രപതി ശബരിമലയിലെത്തുക ഗൂര്‍ഖ വാഹനത്തില്‍…

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ രാഷ്ട്രപതി ഭവന്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിനു കൈമാറി. ഈ മാസം 21-ന് തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി, വൈകീട്ട് രാജ്ഭവനില്‍ വിശ്രമിക്കും. 22-ന് രാവിലെ ഒന്‍പത് മണിയോടെ പുറപ്പെട്ട് ഉച്ചയ്ക്ക് 12 മണിയോടെ സന്നിധാനത്തെത്തുന്ന വിധത്തിലാണ് ക്രമീകരണം. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ദേവസ്വം ബോര്‍ഡിന്റെ ഗൂര്‍ഖ ജീപ്പിലായിരിക്കും യാത്ര. ഇതാദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമല സന്ദര്‍ശനം നടത്തുന്നത്.

21ന് തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി, വൈകീട്ട് രാജ്ഭവനില്‍ വിശ്രമിക്കും. പിറ്റേന്ന് രാവിലെ ഒന്‍പത് മണിയോടെ തിരുവനന്തപുരത്തുനിന്ന് ഹെലിക്കോപ്റ്ററില്‍ നിലയ്ക്കലിലെത്തും. അവിടെനിന്ന് കാര്‍ മാര്‍ഗം പമ്പയിലെത്തിയ ശേഷം മരാമത്ത് കോംപ്ലക്സില്‍ അല്പസമയം വിശ്രമം. തുടര്‍ന്ന് പമ്പാ സ്നാനം നടത്തുന്നതിനുള്ള ആലോചനയും ഷെഡ്യൂളിലുണ്ട്. രാഷ്ട്രപതി മലകയറുന്നതിന് മുന്‍പ് പമ്പയില്‍നിന്ന് ഇരുമുടിക്കെട്ട് നിറയ്ക്കും. തുടര്‍ന്ന് രാവിലെ 11.15-ഓടെ സന്നിധാനത്തേക്ക്. ദേവസ്വം ബോര്‍ഡിന്റെ ഗൂര്‍ഖ ജീപ്പിലായിരിക്കും യാത്ര.

ബ്ലൂബുക്ക് പ്രകാരമുള്ള സുരക്ഷ ബാധകമായതിനാല്‍ കനത്ത സുരക്ഷയൊരുക്കും. ഗൂര്‍ഖ എങ്ങനെയായിരിക്കണം പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് പോവേണ്ടത് എന്നത് സംബന്ധിച്ച റിഹേഴ്സല്‍ ചെയ്യുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. അനുമതിക്ക് ശേഷം റിഹേഴ്സല്‍ നടക്കും. രാഷ്ട്രപതിയുടെ വാഹനത്തില്‍ അഞ്ചുപേരുണ്ടാകും. മറ്റു അകമ്പടി ജീപ്പുകള്‍, മെഡിക്കല്‍ സംഘം, സുരക്ഷാ സംഘം എന്നിവരുമുണ്ടാകും. ഉച്ചയ്ക്ക് 12 മണിയോടെ സന്നിധാനത്തെത്തി ദര്‍ശനം നടത്തും. പിന്നീട് ദേവസ്വം ഗസ്റ്റ് ഹൗസിലെത്തും. തുടര്‍ന്ന് ഇതേ ജീപ്പില്‍ത്തന്നെ മടങ്ങി മൂന്നേകാലോടെ താഴെ പമ്പയിലെത്തും. പിന്നീട്  നിലയ്ക്കലിലേക്കും അവിടെനിന്ന് ഹെലിക്കോപ്റ്ററില്‍ തിരികെ തിരുവനന്തപുരത്തേക്കുമെത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!