അമ്പലപ്പുഴ: ഇതര സംസ്ഥാന ടൂറിസ്റ്റുകളുടെ 2.50 ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട് മോതിരവും 60,000 രൂപയും മോഷ്ടിച്ച പ്രതിയെ ട്രാക്കർ ഡോഗ് സച്ചിൻ്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു.
ഹരിയാന സ്വദേശിയായ സഞ്ജയ് കുമാർ ശർമ ബോട്ട് ജെട്ടിയിൽ മറന്നുവെച്ച ബാഗിൽനിന്നാണ് രണ്ടു ലക്ഷത്തിലേറെ രൂപ വിലവരുന്ന ഒരു വജ്ര മോതിരവും 60,000 രൂപയും മോഷ്ടിക്കപ്പെട്ടത്. ആലപ്പുഴ പുളിങ്കുന്ന് പൊലീസ് സ്റ്റേഷൻ പരിധിയിലെ കൈനകരി മീനപ്പള്ളി കായലിൽ കനോയിങ് വള്ളത്തിൽ സവാരി ചെയ്തശേഷം കൈനകരി ഇഎംഎസ് ജെട്ടിയിൽ നിന്നും ലൈൻ ബോട്ടിൽ ആലപ്പുഴയ്ക്ക് മടങ്ങിയ ഹരിയാന സ്വദേശിയായ സഞ്ജയ് കുമാർ ശർമ മുക്കാൽ മണിക്കൂറിനു ശേഷം ആലപ്പുഴ മാതാ ജെട്ടിയിൽ എത്തിയപ്പോഴാണ് ബാഗ് ഈഎംഎസ് ജെട്ടിയിൽ മറന്നു വെച്ചതായി മനസ്സിലാക്കിയത്. സഞ്ജയ് കുമാറിനൊപ്പം കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടക്കം 10 പേർ ഉള്ള സംഘമായിരുന്നു ആലപ്പുഴയിലെത്തിയത്.
ഉടൻതന്നെ തുഴച്ചിലിന് ഏർപ്പാടാക്കിയ സെക്കൻഡ് ഏജന്റിനെ വിവരം അറിയിച്ചു. ഏജന്റ് ഇ.എം.എസ് ജെട്ടിയിൽ അന്വേഷിച്ച് എത്തി മറ്റാളുകൾ വഴി ബാഗ് കരസ്ഥമാക്കി ഉടമസ്ഥർക്ക് കൈമാറുകയും ചെയ്തു.ഈ സമയം ബാഗ് തുറന്നു നോക്കിയപ്പോഴാണ് ഡയമണ്ട് മോതിരവും അറുപതിനായിരം രൂപയും നഷ്ടപ്പെട്ടതായി മനസ്സിലാക്കുന്നത്. ഉടമസ്ഥർ ഏജന്റ് സജീവന്റെ സഹായത്തോടെ പൊലീസിൽ വിവരം അറിയിക്കുകയും പുളിങ്കുന്ന് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി.ജി. സജികുമാറും പാർട്ടിയും ടൂറിസ്റ്റുകൾ താമസിച്ചിരുന്ന ആലപ്പുഴയിലെ റിസോർട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് 3 ദിവസത്തിനകം മോഷണം പോയ ഡയമണ്ട് മോതിരവും 45,000 രൂപയും കണ്ടെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ആലപ്പുഴയിലെത്തിയ ഇതര സംസ്ഥാന ടൂറിസ്റ്റുകളുടെ ഡയമണ്ട് മോതിരവും 60,000 രൂപയും മോഷ്ടിച്ചു… പ്രതിയെ പിടികൂടി
