കണ്ണൂർ : തളിപ്പറമ്പിൽ വൻ തീപ്പിടിത്തം. തളിപ്പറമ്പ് ബസ് സ്റ്റാൻഡിനോട് ചേർന്ന് ദേശീയപാതയോട് അഭിമുഖമായുള്ള ഒരു വാണിജ്യ കെട്ടിടത്തിലാണ് തീ ആളിപ്പടർന്നത്. വൈകുന്നേരം ഏകദേശം അഞ്ചരയോടെയാണ് സംഭവം. തീ പടരാനുള്ള കാരണം വ്യക്തമല്ലെങ്കിലും, കെട്ടിടത്തിലെ ഒരു കളിപ്പാട്ടക്കടയിൽ നിന്നാണ് തീ ആദ്യം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ ട്രാൻസ്ഫോർമറിൽ നിന്നും സ്പാർക്ക് ഉണ്ടായതായും നാട്ടുകാർ പറയുന്നുണ്ട്.
മൊബൈൽ ഫോൺ വിൽപന ശാലകളും തുണിക്കടകളും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന ഒരു വലിയ കെട്ടിടമാണിത്. ഏകദേശം ഒരു മണിക്കൂറിലധികം നേരം തീ അനിയന്ത്രിതമായി കത്തിപ്പടരുകയും പത്തിലധികം കടകൾ കത്തിനശിച്ചു. തീ ഇതുവരെ പൂർണ്ണമായി നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല.
തീപ്പിടിത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. സംഭവം അറിഞ്ഞ് കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേന യൂണിറ്റുകൾ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഏഴോളം അഗ്നിശമന യൂണിറ്റുകളാണ്
തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
