പിണറായി വിജയൻ ഔറംഗസേബിനേക്കാൾ വലിയ ക്ഷേത്രക്കൊള്ളക്കാരൻ: കെ.സുരേന്ദ്രൻ

കോഴിക്കോട്: ഔറംഗസേബിനേക്കാൾ വലിയ ക്ഷേത്രകൊള്ളക്കാരനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ശബരിമലയിൽ നിന്നും പുറത്തുവരുന്ന വാ‌ർത്തകൾ ഞെട്ടിക്കുന്നതാണെന്നും ബിജെപി കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ മാത്രമല്ല കേരളത്തിൽ അങ്ങിങ്ങോളം സ്വ‌ർണതട്ടിപ്പ് നടന്നിട്ടുണ്ട്. ബാലുശ്ശേരി കോട്ടയിലും മുക്കത്തും നി‌ർമ്മല്ലൂരിലും ആറൻമുളയിലും ശാസ്താംകോട്ടയിലുമെല്ലാം തട്ടിപ്പ് നടന്നു.  പിണറായി  വിജയന് സ്വർണം എന്നും ഒരു വീക്ക്നെസാണ്. എവിടെ കണ്ടാലും മുഖ്യമന്ത്രിയും മന്ത്രിമാരും സ്വർണം അടിച്ചുമാറ്റും. ഉപദേശകൻമാർ ആരോ സ്വർണത്തിന് പവന് ഒരു ലക്ഷം രൂപയിലെത്തുമെന്ന  ഉപദേശം മുഖ്യമന്ത്രിക്ക് കൊടുത്തു കാണും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലായി. കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണം കടത്തുകയും കടത്തിയ സ്വർണം പൊട്ടിച്ച് കൊണ്ടുപോവുകയും ചെയ്യുന്നതും കണ്ണൂരിലെ സിപിഎം ഗുണ്ടകളാണെന്നും സുരേന്ദ്രൻ പറഞ്ഞു. 

2018 ശബരിമല കേസിലെ സുപ്രീംകോടതി വിധിക്ക് ശേഷമാണ് കേരളത്തിലെ ക്ഷേത്രങ്ങൾ തകർക്കാനുള്ള നീക്കങ്ങൾ പിണറായി സർക്കാർ തുടങ്ങുന്നത്. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിൽ നിന്നും സ്വർണം അടിച്ചുമാറ്റാനുള്ള ശ്രമം ആരംഭിക്കുന്നത് ആ കാലഘട്ടത്തിലാണ്. ഇത് കേവലം ഉദ്യോഗസ്ഥൻമാരുടെ മാത്രം തട്ടിപ്പല്ല. ദേവസ്വം മന്ത്രിമാരും മുഖ്യമന്ത്രിയും അറിഞ്ഞുകൊണ്ട് നടക്കുന്നതാണ്. അവതാരങ്ങളെ തട്ടി നടക്കാനാവാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. ക്ഷേത്രങ്ങളിലെ അറ്റകുറ്റപണി നടത്തേണ്ടത് അവിടെ തന്നെയാവണമെന്നാണ് ദേവസ്വം നിയമം. എന്നാൽ ശബരിമലയിൽ ഇതെല്ലാം ലംഘിക്കപ്പെട്ടു. 

കായംകുളം കൊച്ചുണിയെല്ലാം പിണറായി വിജയൻ്റെ മുമ്പിൽ തോറ്റുപോകും. കള്ളൻമാരും കൊള്ളക്കാരുമാണ് കേരളം ഭരിക്കുന്നത്. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയാതെ ഇതൊന്നും നടക്കില്ല. എല്ലാത്തിൻ്റെയും ആസൂത്രണം കടകംപള്ളിയാണ്. ഒരു അയ്യപ്പസംഗമം നടത്തിയാൽ ശബരിമലയിൽ ചെയ്ത പാപങ്ങളെല്ലാംമാറുമെന്നാണ് പിണറായി വിജയൻ വിചാരിച്ചത്. എത്ര സംഗമം നടത്തി പമ്പയിൽ കുളിച്ചാലും പിണറായി സർക്കാരിൻ്റെ പാപം മാറില്ല. കോൺഗ്രസ് ഭരിച്ച സമയത്തും ക്ഷേത്രക്കൊള്ള നടന്നിട്ടുണ്ട്. കോൺഗ്രസുകാരും അമ്പലംവിഴുങ്ങികളാണ്. ഹൈക്കോടതി ഇടപെട്ടതു കൊണ്ട് മാത്രമാണ് ഇത്രയെങ്കിലും അന്വേഷണം നടന്നത്. കേന്ദ്ര  ഏജൻസികളെ അന്വേഷണം ഏൽപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. സിറ്റി ജില്ലാ അദ്ധ്യക്ഷൻ കെപി പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. റൂറൽ ജില്ലാ പ്രസിഡൻറ് ടി.ദേവദാസ്, നോർത്ത് ജില്ലാ പ്രസിഡൻറ് സിആർ പ്രഫുൽ കൃഷ്ണ, ജില്ലാ പ്രഭാരി കെ.രഞ്ജിത്ത്, മഹിളാമോർച്ച സംസ്ഥാന പ്രസിഡൻറ് നവ്യ ഹരിദാസ്, മുതിർന്ന നേതാവ് വിവി രാജൻ, സഹപ്രഭാരി സത്യപ്രകാശ്, ജില്ലാ ജനറൽസെക്രട്ടറിമാരായ ടിവി ഉണ്ണികൃഷ്ണൻ, രമ്യ മുരളി, എം. സുരേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!