ആലപ്പുഴ : സംസ്ഥാനത്ത് സർക്കാർ പ്രഖ്യാപിച്ച കെട്ടിക്കിടക്കുന്ന ഫയൽ തീർപ്പാക്കൽ അദാലത്തിൽ കഴിഞ്ഞ 18 വർഷമായി ഭേദഗതി ചെയ്യാത്ത ജല ഗതാഗത വകുപ്പിലെ സബോഡിനേറ്റ് വിഭാഗം ജീവനക്കാരുടെ സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യണമെന്നു സ്രാങ്ക് അസോസിയേഷൻ യോഗം ഉത്ഘാടനം ചെയ്ത് സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് സി റ്റി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന്റെ അദാലത്ത് നടക്കുകയാണ്. കഴിഞ്ഞ 18 വർഷത്തിനു ശേഷമാണ് ജല ഗതാഗത വകുപ്പിലെ സബോഡിനേറ്റ് വിഭാഗം ജീവനക്കാരുടെ സ്പെഷ്യൽ റൂളിനു പി എസ് സിയുടെ അംഗീകാരം ലഭിച്ചത്.
എന്നാൽ പി എസ് സി അംഗീകാരം ലഭിച്ച സ്പെഷ്യൽ റൂൾ മാസങ്ങളായിട്ടും നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. തന്മൂലം വകുപ്പിൽ കാലഹരണപ്പെട്ട നിയമങ്ങളും , ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കാതെ പ്രവേശന തസ്തികയിൽ തന്നെ സർവ്വീസിൽ നിന്നു വിരമിക്കേണ്ടി വരുന്നു. ജല ഗതാഗത വകുപ്പിലെ ജീവനക്കാരുടെ ഭാവിയും , സ്ഥാനക്കയറ്റവുമാണ് വർഷങ്ങളായി സ്പെഷ്യൽ റൂളിലൂടെ ഉറങ്ങി കിടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രി ബാലഗോപാലിനു പരാതി നല്കുമെന്നും സ്രാങ്ക് അസോസിയേഷൻ അറിയിച്ചു.
പ്രതിഷേധ യോഗത്തിൽ
സ്രാങ്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സരീഷ് എൻ കെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എം സി മധുക്കുട്ടൻ, രക്ഷാധികാരി അനൂപ് ഏറ്റുമാനൂർ സംസ്ഥാന സെക്രട്ടറിമാരായ സി എൻ ഓമനക്കുട്ടൻ, വിനോദ് നടുത്തുരുത്ത് , കെ ആർ വച, വൈസ് പ്രസിഡൻറ്റുമാരായ ജോൺ ജോബ്, സുധീർ എസ് , ലാൽ പി സി ,മറ്റ് സമിതി അംഗങ്ങളായ കിഷോർ, സൂരജ് , രാജേഷ് കെ കെ , രാജ് കുമാർ കുപ്പപ്പുറം, രതീഷ് ശിവഗിരി തുടങ്ങിയവർ പങ്കെടുത്തു.
